Sunday, January 12, 2014

സായയെ കുറിച്ചു ..
(സായ ഫെമിന ജബ്ബാറിനെ നോവല്‍ )


അമൂര്‍ത്തമായ സ്ത്രീ മനസ്സിന്റെ ആകുലതകള്‍ , സ്വപ്‌നങ്ങള്‍ , ആഗ്രഹങ്ങള്‍ , സ്വയം തേടലുകള്‍ , നോവലിലെ എഴുത്തുകാരിയുടെ ,  അവരുടെ സുഹൃത്തുക്കളുടെ .അവരുടെ കഥപാത്രങ്ങളുടെ ചിന്തകളിലൂടെ ഓര്‍മ്മകളിലൂടെ ഒരു ഒഴുക്കായി , അതില്‍ വായനക്കാരുടെ -- ഞാന്‍ വായനക്കാരികളുടെ  എന്ന് പറയട്ടെ - ചിന്തകള്‍ കൂടി കലര്‍ന്ന് ഒഴുകി .. ബാഷ്പമായി അലിയുന്ന ഒരു  വയനായായാണ്  ഫെമിന ജബ്ബാറിന്റെ സായ എനിക്ക് അനുഭവപെട്ടത് . കഥാപാത്രങ്ങളും , കഥാസന്ദര്‍ഭങ്ങളും ആ ഭാവത്തെ സന്നിവേശിപ്പിക്കുന്നതിനുള്ള ഉപകകരണങ്ങള്‍ , ചിത്രപടം നെയ്യാനുപയോഗിച്ച വര്‍ണ്ണങ്ങളും നൂലുകളും മാത്രം . 

നാട്ടാനയുടെ മനസ്സിനെ അതിനുപോലും അറിയാതെ വിളിക്കുന്ന കാടുപോലെ. എന്തെന്നറിയാത്ത മനസ്സിലെ ഏതോ തലത്തിലെ ശൂന്യതയുടെ  ശക്തമായവലിവ് കാരണം നിലതെററുന്ന, മനസ്സുകളുടെ ചിത്രം .  സായ ആസ്വദ്യമായിരുന്നു വായിച്ചപ്പോള്‍ എനിക്ക് ആസ്വദിക്കാനേ അറിയൂ സത്യത്തില്‍ . ആസ്വാദനം എഴുതാന്‍ അറിയില്ല . 
എങ്കിലും ഒരു  ശ്രമം ..

ഫര്‍സാന എന്ന കവയിത്രി അവര്‍ എഴുതി കൊണ്ടിരിക്കുന്ന  സായ എന്ന നോവല്‍ മുഴുമിപ്പിക്കാനാവാതെ ആത്മകഥയിലേക്ക്  മാറുന്നു .

തുടക്കത്തില്‍ തന്നെ ഫര്‍സാന ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിവു എന്നപോലെ താന്‍ കണ്ട സ്വപ്നത്തെ പറ്റി പറയുന്നുണ്ട് .  ഒരു മുറി അടച്ചു അതില്‍ മകളുടെ ജഡത്തിനു  കാവലിരിക്കുന്നതായ  സ്വപ്നത്തെക്കുറിച്ച് ,

പ്രണയത്തിന്റെ  വിനാശശക്തിയെകുറിച്ച് ബോധവതിയായ ഫര്‍സാന സ്വന്തം സഹോദരന്റെ വിവാഹിതയായ സ്ത്രീയുമായുളള സ്നേഹബന്ധത്തെ  അവളോടുള്ള    സ്നേഹം കൊണ്ടുതന്നെ എതിര്‍ക്കുന്നു ,. . മറവുകളില്ലാതെ ഹൃദയം തുറന്നു  സംവദിക്കാവുന്ന ആണ്‍പെണ്‍ സുഹൃത്തുക്കളുണ്ട്  അവള്‍ക്കു  . സ്വയം പ്രണയ ഭാവങ്ങളെ മനസ്സില്‍ നിന്നകറ്റി നിര്‍ത്തി അവയുടെ അഭാവം ഉണ്ടാക്കുന്ന വരള്‍ച്ചയില്‍ തപിക്കുന്നവളുമാണ് ഫര്‍സാന . ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ സ്ത്രീ ശരീരത്തോട് കൂടി തനിക്കു ആഭിമുഖ്യം തോന്നിയോ എന്നു സംശയിക്കുന്നുമുണ്ട് അവള്‍ .

സില്‍വിയാപ്ലാത്തിനെ കുറിച്ചുള്ള  ഒരു പഠനം , അത് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍  പ്രസിദ്ധീകരിക്കാന്‍ സജ്ജമാക്കേണ്ട സായ എന്ന നോവല്‍  എന്നീ സാഹിത്യപ്രവര്ത്തനങ്ങളില്‍ മുഴുകാന്‍ ശ്രമിക്കുന്ന ഫര്‍സാന , മനസ്സിനെ ലഘുവാക്കാന്‍ മനസ്സില്‍ വിങ്ങുന്ന ഓര്‍മ്മകളെ ആത്മകഥാരൂപത്തില്‍  എഴുതാന്‍ തുടങ്ങുന്നു .

ആദ്യകാല ഓര്‍മ്മകളായ സമ്പന്നത,  ആയയുടെ സ്നേഹവായ്പു,  ആ ആയയുടെ മരണം ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അങ്ങിനെ ഓര്‍മ്മകളിലൂടെ .
അസംതൃപ്ത ദാമ്പത്യം  അസഹിഷ്ണുവും വഴക്കാളിയും ആക്കിയ അമ്മ , മാതാപിതാക്കളുടെ ബന്ധം പിരിയല്‍ , അനാഥത്വം, കൂടുതല്‍ ക്രൂരയാകുന്ന അമ്മയുടെ പീഡനങ്ങള്‍ .. അന്തര്മുഖമമായ കൌമാരകാലം .

യൌവ്വനാരംഭത്തിലെ  ഒരു ചെറിയ കാലത്തെ അന്യമതസ്തനായ യുവാവുമായുള്ള പ്രണയവും വിവാഹവും വൈധവ്യവും . പുനര്‍വിവാഹം  ദൈനദിന ജീവിത കഷ്ടങ്ങള്‍ അങ്ങിനെ സാധാരണ സ്ത്രീജീവിതം .

എന്നാല്‍ ഫര്സാനയുടെ  മനസ്സിലൂടെയുള്ള യാത്ര അത് സായയെ അല്പം വ്യത്യസ്തമാക്കുന്നു . ഒരു നല്ല വായനാനുഭവം ആക്കുന്നു .
മരുഭൂമിയില്‍ കൂടിയുള്ള ഉല്ലാസയാത്രകളില്‍ ആ മരുഭൂമിയുടെ വിജനത അവളില്‍ ആവേശിക്കുന്നത്  ആ വിജനതയുടെ ആകര്‍ഷണം കണ്ണുകളായി  അവളെ പിന്തുടരുന്നത് ,  ആ കണ്ണുകള്‍ക്ക്‌ അവള്‍ കാമുകരൂപം കൊടുത്തു അവനു വേണ്ടി കവിതകള്‍ എഴുതുന്നത്‌ , അവളുടെ കവിതകളിലൂടെ അവളിലേക്ക്‌ കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നതും .. 
.. ഫര്സാനയുടെ ആന്തരിക ജീവിതം ഭംഗിയായി വരച്ചിരിക്കുന്നു ..

ചെറുപ്പത്തിലെ എകാന്തതയില്‍ സ്വയം നിര്‍മ്മിച്ച ലോകത്തിലെ നൃത്തം, മരുഭൂമിയിലെ വിരസജീവിതത്തിലും  ഫര്‍സാന തുടരുന്നു . ആ സങ്കല്പത്തിലെ വേദിയില്‍ അതിസുന്ദരിയായി , അതിലാസ്യവതിയായി  ചുറ്റുമുള്ള, അവളെ ചുറ്റി ഇരിക്കുന്ന കാണികളെ പ്രണയാതുരതയാല്‍ തരളിതരാക്കി  അവളോട്‌ ചേര്‍ത്ത് ബന്ധിക്കുന്നു അവളുടെ നൃത്തം .

അനിയന്റെ കാമുകി സഫിയയുടെ ജീവിതം . ആ തീഷ്ണബന്ധത്തിന്റെ തലങ്ങള്‍ .. 

വിവാഹേതര ബന്ധത്തില്‍ പെടുന്ന , പിന്നീട് കാമുകന്‍ ഉപേക്ഷിക്കുന്ന  സ്ത്രീയുടെ ഗന്ധര്‍വന്‍ കൂടിയ കന്യകയെക്കാള്‍ ദയനീയമായ  അവസ്ഥയെ കുറിച്ച്  , സ്ഥിര പാതകള്‍ വിട്ടു വിജനതയിലേക്ക് നടക്കാന്‍ തുടങ്ങി  ഉപേക്ഷിക്കപെടുമ്പോള്‍ ഉള്ള ദിശാബോധ നഷ്ടത്തെ കുറിച്ച്  ആകുലയാകുന്നു ഫര്‍സാന .  അനിയനെന്ന പുരുഷനോട് , തന്നെ ചുറ്റിയുള്ള പല ജീവിതങ്ങളില്‍  ഒരു ചെറിയ അനക്കം കൊണ്ട് പോലും അലോസരം ഉണ്ടാക്കാതിരിക്കാന്‍ സ്വയം നീറി ഇല്ലാതാകാന്‍ ശ്രമിക്കുന്ന സ്ത്രീമനസ്സിനെ കുറച്ചു മനസ്സിലാക്കാന്‍ അപേക്ഷിക്കുന്നു അവള്‍ .

നെയ്തു കൊണ്ടിരിക്കുന്ന രൂപം മുഴുമിക്കാതെ .. എന്തുകൊണ്ട്, എന്തിനു എന്നറിയാതെ സായയെന്ന കഥാപാത്രവും , ഫര്സാനയെന്ന എഴുത്തുകാരിയും കലര്‍ന്ന് , സഫിയ എന്ന സുഹൃത്തും  ചേര്‍ന്ന്  ...  ഇല്ലാതാവുന്നു . നമ്മളെയും കൂടെ ചേര്‍ത്ത് .. ജീവിതം പോലെ .. ആകസ്മികമായി ..

No comments:

Post a Comment