Thursday, April 30, 2015

തിമിംഗലത്തിന്റെ തൊണ്ട 

ന്റെ പുന്നാരകുട്ട്യേ, പണ്ട് പണ്ട് സമുദ്രത്തില് ഒരു തിമംഗലം ണ്ടായിരുന്നു . അത് മീനോളേം തിന്നു ജീവിച്ചു . അത് കടല്‍ ചേനേം തിന്നു കടല്‍ വെള്ളരിക്കേം തിന്നു , ഞണ്ടിനെം തിന്നു തിണ്ടേനേം തിന്നു , ചാളേം തിന്നു വാളേം തിന്നു, ഐക്കൊരേം തിന്നു പുയ്യാപ്ലക്കൊരേം തിന്നു,കൂന്തലും തിന്നു അതിന്റെ കൂട്ടാള്യേം, കേട്ട്യോളേം തിന്നു , പിന്നെ തലങ്ങനെ, വെലങ്ങനെ ,കൊലുന്നനെ ,വളഞ്ഞു ,പുളഞ്ഞു, തിളങ്ങണ ആരോമല്‍ ആരലിനെം തിന്നു . മുഴോന്‍ കടലിലെം, മുഴോന്‍ മീനിനേം ആ പെരും വായോണ്ട് അങ്ങട് വിഴുങ്ങി . അവസാനം കടലില് ഒരു കുഞ്ഞി കുഞ്ഞി മീന്‍ മാത്രേ ബാക്കിണ്ടായുള്ളൂ. അത് ഒരു കുഞ്ഞി കുഞ്ഞി തൂത്തമീന്‍ ആയിരുന്നു . അത് തിമിംഗലത്തിന്റെ വലത്തെ ചെവിടെ അടുത്തന്നെ നീന്തികളിച്ചു , വായില്‍ പെടാതിരിക്കാന്‍ .

അപ്പൊ തിമംഗലം വലിഞ്ഞു വാലും കുത്തിനിന്ന് ങ്ങനെ പറഞ്ഞു  "യ്ക്ക് വെശക്കുണു"

ആ കുഞ്ഞി കുഞ്ഞി തൂത്ത മീന്‍ അതിന്റെ ഇത്തിരി ഇത്തിരി തൂത്തു ഒച്ചേല് ചോദിച്ചു ." നീരാനശ്രേഷ്ടാ ധയാനിധെ ! അങ്ങ് മനുഷ്യനെ രുചിച്ചു നോക്കീട്ടുണ്ടോ?"
"ഇല്ല്യ", തിമംഗലം പറഞ്ഞു . "അതങ്ങനെണ്ട്?"
"നല്ലതാ" തൂത്തമീന്‍ പറഞ്ഞു . " നല്ലതാ ന്നാലും ഒരു മൊരുമൊരുന്നന്യാ "
"ന്നാ യ്ക്കിത്തിരി കൊണ്ടന്നുതാ"  തിമിംഗലം പറഞ്ഞു . ന്നട്ട് വാല് ചുഴറ്റി  കടലിലെ വെള്ളം പതപ്പിച്ചു.

' ഒരു നേരത്തേക്ക് ഒന്ന് ധാരാളാ ," തൂത്തമീന്‍ പറഞ്ഞു . 
ങ്ങള് നേരെ നീന്തണം , രേഖാംശം  അമ്പതു വടക്ക് , അക്ഷാംശം നാല്‍പതു പടിഞ്ഞാറു (അതാ അതിന്റെ മാജിക്), അപ്പൊ അവിടെ ഒരു ചങ്ങാടത്തിന്റെ "മോളില്" കടലിന്റെ   " നടൂല് " ഒരു  നീല ചീട്ടിതുണിടെ കളസല്ലാതെ ഒന്നും മേല് ഇല്ലാതെ , അതിനു വള്ളീണ്ട് ട്ടോ  (ആ വള്ളി മറക്കരുത് ട്ടോ ഉണ്ണികുട്ടീ,) ഒരു കഠാരേം കയ്യില്‍ പിടിച്ചു ഒരു കപ്പല്‍ച്ചേതത്തില്‍ പെട്ട  നാവികന്‍ ഇരിക്കണകാണാം.  ഒന്ന്ശ്രദ്ധിക്കണം ട്ടോ അയാള്‍ക്ക്   അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ആണ് 

അങ്ങനെ തിമംഗലം അതിനു കഴിയണത്ര വേഗത്തില്, നീന്തി, നീന്തി ,  രേഖാംശം  അമ്പതു വടക്ക് , അക്ഷാംശം നാല്‍പതു പടിഞ്ഞാറു എത്തി  അവിടെ ഒരു ചങ്ങാടത്തിന്റെ "മോളില്" കടലിന്റെ " നടൂല് " ഒരു  നീല ചീട്ടിതുണിടെ കളസല്ലാതെ ഒന്നും മേല് ഇല്ലാതെ , അതിനു വള്ളീണ്ട്  ((ആ വള്ളിപ്രത്യേകം ഓര്‍മ്മിക്കണം ), ഒരു കഠാരേം കയ്യില്‍ പിടിച്ചു , കപ്പല്‍ച്ചേതത്തില്‍ പെട്ട  നാവികന്‍ ഒറ്റയ്ക്ക്, തനിയെ വെള്ളത്തില് കാലും ഇട്ടിരിക്കണ കണ്ടു. (അവനെ അമ്മ വെള്ളത്തില്‍ കാലു ഇടാന്‍ സമ്മതിച്ചിട്ട്ണ്ടായിരുന്നു , അല്ലെങ്കില്‍ അങ്ങനെ ചെയ്യില്ല , കാരണം അവനു അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ഉണ്ടായിരുന്നൂലോ )

ന്നട്ട് തിമംഗലം വായ പൊളിച്ചു, പൊളിച്ചു , പൊളിച്ചു വാല് തൊടുന്ന വരെ പൊളിച്ചു വലുതാക്കി, ആ നാവികനെയും, അയാളിരിക്കണ ചങ്ങാടോം, അയാളുടെ ചീട്ടി കളസോം അതിന്റെ  വള്ളീം (വള്ളി മറക്കരുത് ) ആ കഠാരേം എല്ലാം കൂടി വിഴുങ്ങി . അതിനെ എല്ലാം അതിന്റെ വയറിനകത്തെ ഇളം ചൂടുള്ള ഇരുണ്ട പത്തായത്തില്‍ ആക്കി , നാക്ക്‌ നൊട്ടിനുണഞ്ഞു , വാലുംമ്പില്‍ നിന്ന് മൂന്നു വട്ടംകറങ്ങി .

പക്ഷെ , അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ള്ള ആ നാവികന്‍ , അയാള്  തിമിംഗലത്തിന്റെ വയറിനകത്തെ ഇളം ചൂടുള്ള ഇരുണ്ട പത്തായത്തില്‍ എത്തീത്  കണ്ട ഉടനെ , പെടച്ചു, ഇടിച്ചു , ചാടി, തുള്ളി , നൃത്തം വെച്ച് .. കുത്തി , കുലുക്കി , ചവിട്ടി , കടിച്ചു , പറിച്ചു , ഇഴഞ്ഞു,  മറിഞ്ഞു , വലിഞ്ഞു , വട്ടം കറങ്ങി, കൂക്കി വിളിച്ചു , വീണു , കരഞ്ഞു, തേങ്ങി, മോങ്ങി, മുട്ടുകുത്തി , മലക്കം മറിഞ്ഞു , ആസ്ഥാനത്ത് ചവിട്ടിമെതിച്ചു കൂത്താടി  , തിമംഗലത്തിനെ വല്ലാണ്ട്  ഇടങ്ങേറാക്കി (കുട്ടി വള്ളിടെ കാര്യം മറന്ന്വോ?)

അതോണ്ട് അവന്‍ തൂത്ത മീനിനോടു പറഞ്ഞു , " ഈ മനുഷ്യന്‍ നല്ല മൊരുമൊരുന്നനെ ആണ് കൂടാണ്ടേ അതു എനിക്ക് എക്കിട്ടോം ണ്ടാക്കുണു. ഞാന്‍ പ്പോന്താ ചെയ്യണ്ട് ?

"അവനോടു പുറത്ത് വരാന്‍ പറയൂ" തൂത്ത മീന്‍ പറഞ്ഞുകൊടുത്തു .

അപ്പൊ തിമിംഗലം സ്വന്തം തൊണ്ടേക്കൂടെ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു .
"പുറത്തേക്ക് വാ .ന്നട്ട് മര്യാദക്ക് നടക്കു . യ്ക്ക് എക്കിട്ടം വരുന്നു "

" ല്ല്യല്ല്യാ! " നാവികന്‍ പറഞ്ഞു ." അങ്ങനെ ല്ലാ പണി വേറേ ണ്ട് , ന്നെ ന്റെ നാട്ടിലെ മങ്കേരികുന്നിന്റെ  അടുത്തേക്ക് കൊണ്ടുപോ ന്നട്ട് ആലോചിക്കാം " ന്നട്ട് മുന്‍പത്തേക്കാളും അധികം ചാട്ടോം നൃത്തോം തുടങ്ങി . 

"അവനെ അവന്റെ നാട്ടിലേക്ക് കൊണ്ട് പോവ്വ്വാ നല്ലത്  തൂത്തമീന്‍ പറഞ്ഞു ." ഞാന്‍ പറഞ്ഞില്ല്യെ  അയാള്‍ക്ക്‌  അറ്റല്ല്യാത്ത സൂത്രോം സാമര്‍ത്ഥ്യോം ആണ്  ന്നു "

അങ്ങനെ തിമിംഗലം രണ്ടു ചിറകും വാലും കൊണ്ട് ആവുന്നത്ര ശക്തിയില്‍ തുഴഞ്ഞു , എക്കിട്ടവും സഹിച്ചു നീന്തി നീന്തി നീന്തി പോയി, അവസാനം നാവികന്റെ നാട്ടിലെ വെളുത്ത മഞ്ഞുമല  വരെ എത്തി .. തീരത്തേക്ക് കുറെ ദൂരം ഓടിക്കയറി വായ വലുതാക്കി വലുതാക്കി തുറന്നു പിടിച്ചിട്ടു പറഞ്ഞു .." ഇവടന്ന് മാറി കയറി , തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, പൊന്നാനി,  എടപ്പാള്‍ ലേക്കൊക്കെ  പോകാം."  "എട " ന്നു പറയുമ്പോഴേക്കും നാവികന്‍ വായില്‍ നിന്ന് ഇറങ്ങി നടന്നു. പക്ഷെ തിമിംഗലം നീന്തികൊണ്ടിരുന്നപ്പോ നാവികന്‍ തന്റെ കഠാരകൊണ്ട് ആ തോണി രാകി,രാകി  ഒരു ചതുരത്തില്‍ ഉള്ള അഴിച്ചട്ടം ഉണ്ടാകി അയാളുടെ കളസത്തിന്റെ വള്ളി കൊണ്ട് കെട്ടി ഉറപ്പിച്ചിട്ടുണ്ടായിരുന്നു (ഇപ്പൊ മനസ്സിലായില്ലേ, വള്ളിടെ കാര്യം ഓര്‍ക്കണം എന്ന് പറഞ്ഞത് എന്തിനായിരുന്നൂന്നു !) ന്നട്ട് പുറത്തിറങ്ങുമ്പോ ആ ചട്ടം തിമിംഗലത്തിന്റെ തൊണ്ടേല് അങ്ങട്ട് വലിച്ചു ഉറപ്പിച്ചു , അത് അവിടെ കുടുങ്ങി. ന്നട്ട് അയാള്‍ ഇങ്ങനെ ഒരു ശ്ലോകം ചൊല്ലി , നീ അത് കേട്ടിട്ടുണ്ടാവില്ല ഞാന്‍ പ്പോ അത്  പറഞ്ഞു തരാം 

ഇട്ടു ഞാന്‍ നല്ലൊരു  പൂട്ട്‌ 
നിര്‍ത്തിക്കാന്‍ നിന്റെ   ഊട്ട്, 

നാവികന്‍ ഒരു സുഖിമാനും ആയിരുന്നു 
അയാള്‍  ആ ചരലിലേക്ക് ഇറങ്ങി നേരെ  വീട്ടിലേക്കു നടന്നു, അവനെ വെള്ളത്തില്‍ കാലിട്ട് കളിക്കാന്‍ സമ്മതിച്ചിരുന്ന ആ അമ്മയുടെ അടുത്തേക്ക് പോയി , പിന്നെ കല്ല്യാണം കഴിച്ചു കാലാകാലം സുഖമായി ജീവിച്ചു . തിമിംഗലവും അങ്ങനെ തന്നെ . പക്ഷെ ആ ദിവസം മുതല്‍ ,  തൊണ്ടയിലെ ആ ചട്ടകൂടു തുപ്പിക്കളയാണോ വിഴുങ്ങാനോ പറ്റാതിരുന്നത്‌ കൊണ്ട്  തിമിംഗലത്തിന് ചെറിയ ചെറിയ മീനുകളെ മാത്രേ തിന്നാന്‍ കഴിയുള്ളൂ . അതാ തിമിംഗലങ്ങള്‍ ഇപ്പൊ മനുഷ്യര്യോ,  ആണ്കുട്ട്യോള്യോ,   ചെറിയ പെണ്‍ട്ടികട്ട്യോള്യോ ഒന്നും തിന്നാത്തതു 
 ആ കുഞ്ഞി തൂത്തമീന്‍ ഭൂമദ്ധ്യരേഖടെ  വാതില്‍പടീടെ അടീലെ ചളീല് പോയി ഒളിച്ചു . അതിനു പേടിആയിരുന്നു  തിമിംഗലത്തിനു അതിനോട് ദേഷ്യാവും ന്നു   


(How the Whale got its throat - just so stories - Kipling )


അക്ക മൊഴിയുന്നു
(സച്ചിദാനന്ദന്റെ കവിത )

ഹേ ശിവ! ഹേ മല്ലികാര്‍ജുന!
തുറക്ക നിന്‍വാതില്‍  വരികയായ് നഗ്നയാം വാക്ക് ഞാന്‍
ഹേ ശിവ!  ഹേ  മല്ലികാര്‍ജുന!
തുറക്ക നിന്‍വാതില്‍ വരികയായ് നഗ്നയാം വാക്ക് ഞാന്‍
എന്റെ  പൂവൊക്കെയും നിന്റെ എന്‍കനല്‍നിന്റെ
എന്റെ ഉടലിന്റെ  നിറപറ നിന്റെ പൊലി നിന്റെ
എന്റെ സ്വപ്നത്തിന്റെ അമ്പിളിക്കല നിന്റെ
എന്റെ വചനത്തിന്റെ സുരഗംഗ  നിന്റെ
ഞാന്‍എന്നുമേ മോന്തുന്ന കാളകൂടം നിന്റെ
എന്‍പ്രാണന്‍എന്നും മുഴക്കുന്ന തുടി നിന്റെ
പാദസരമണിയാത്ത  കാലുകളില്‍നിറയുന്ന കാലനടനം നിന്റെ
നിന്റെ ഈ നിമിഷവും
എത്രയോനികളില്‍പിറന്നു ഞാന്‍.  ലോകങ്ങള്‍എത്രയോ കണ്ടു
നരകങ്ങള്‍കടന്നു  ഞാന്‍
ആട്ടിടയനെ പോലെ  മായലോകങ്ങളെ ആട്ടി തെളിക്കെ
സുഖങ്ങള്‍പുളി മാംപൂളു നീട്ടി  ക്ഷണിക്കെ
തിരക്കി അഭയത്തിനായ്  കാട്ടിലും കുന്നിലും നിന്നെ ഞാന്‍
എന്‍ഗര്‍ഭപാത്രത്തില്‍നീ കിടക്കുന്നതറിയാതെ ..
ഒരു ചെറുവിരലനക്കാതെ, മിണ്ടാതെ
ചെമ്പക ചെറുമൊട്ടില്‍മണമുറങ്ങും പോലെ
കനകത്തില്‍നിറമാകെ നിറയും പോല്‍
മുളകിലെരിവുപോല്‍
നീ എന്നില്‍അടിമുടി പരന്നതറിയാതെ
നീ എന്നില്‍അടിമുടി പരന്നതറിയാതെ

ഞാനുടുക്കുന്നു കൈലാസത്തിലെ പുലര്‍കാലം
എനിക്ക് പവിഴങ്ങളെന്തിനോ
ലോകം മുഴുവനും ഞാനാകെ  എങ്ങിനെ എകാകിയാകുവാന്‍ഞാന്‍
എകയാകിലും
എല്ലാ മരങ്ങളും കല്പവൃക്ഷം എനിക്കെല്ലാ ചെടികളും സഞ്ജീവനി
ശിലയെല്ലാം ശിവലിംഗം
എത്തുന്നതത്രയും പുണ്ണ്യസ്ഥലം , കുടിനീര്
അമൃതൊക്കെയും
കല്യാണസൌഗന്ധികം പൂക്കളത്രയും
എന്‍പ്രിയന്‍ഉള്ളിലുള്ളില്‍മിടിക്കുകില്‍

ജ്വാലയില്ലാതെ ജ്വലിക്കുന്നു നീ എന്നില്‍
ചോര ചൊരിയാതെ എന്റെയുള്ളില്‍ കടക്കുന്നു
കൂടെ ശയിക്കാതെ രതിമൂര്‍ച്ഛയേകുന്നു
ദേഹമനങ്ങാതെ ദൂര ഗ്രഹങ്ങളില്‍ആനയിക്കുന്നു
മുളക്കുന്നു കുത്താതെ

നീ കിളിക്കണ്ണ്‍, കിളി , കിളിക്കൂട്  കൂടിരിക്കുന്ന പൂമരം നീ 
മരം നില്‍ക്കുന്ന കാടു നീ  , കാടിരിക്കും ഭൂമി
ഭൂമി നില്‍ക്കുന്ന പ്രപഞ്ചവും  നീ
ആ പ്രപഞ്ചമിരിക്കുന്ന സ്വപ്നവും
സ്വപ്നം വിരിയുന്ന ചിത്തവും
ഹേ ഹര, ഹേ  മല്ലികാര്‍ജുന
അടച്ചു ഞാന്‍വാതില്‍, വരികയായ് അമ്മി ചവിട്ടി ഞാന്‍

ഹേ ഹര, ഹേ  മല്ലികാര്‍ജുന
അടച്ചു ഞാന്‍വാതില്‍, വരികയായ് അമ്മി ചവിട്ടി ഞാന്‍

ഇടിമിന്നലെന്നെ കുളിപ്പിച്ചൊരുക്കുവാന്‍
ഉരുള്‍പൊട്ടല്‍എന്‍ മുടിയില്‍മുല്ല മലര്‍ ചൂടുവാന്‍
പുതുവെയിലുടുത്ത് ഞാന്‍നില്‍ക്കുന്നു
പാമ്പിന്റെ വരണമാലയുമായ് നീലകണ്ഠാ വരൂ
ഉയരുന്നു കാളകുളമ്പടി കുന്നിന്റെ ചെരുവില്‍
നിന്‍ അമ്പിളിക്കലതന്‍തിളക്കമേ
മരതകമാക്കുന്നു ചന്ദന മരങ്ങള്‍തന്‍ഇലകളെ
ഗംഗതന്‍കുളിര്‍,  കാറ്റില്‍നിറയുന്നു
ഇനിയില്ലടുപ്പിന്റെ പുകയും
ആസക്തര്‍തന്‍ മിഴിതന്‍കഠാരിയും
നീലിച്ച കൈകളാല്‍പുണരുക
ഞാന്‍എന്ന ബോധം കെടുത്തുക
ഒരു ചുംബനത്തിനാല്‍എന്‍ ജീവനൂററുക
ഇനി നമ്മള്‍മാത്രം , അനന്തതയും
അതിന്‍ലഹരിയില്‍ലീനയായ് പാടും എന്‍ജീവനും

ഇനി നമ്മള്‍മാത്രം , അനന്തതയും
അതിന്‍ലഹരിയില്‍ലീനയായ് പാടും എന്‍ജീവനും

ചേര്‍ന്തിരുന്തേന്‍ ചിവമങ്കൈതന്‍ പങ്കനൈച്
ചേര്‍ന്തിരുന്തേന്‍ ചിവന്‍ ആവടു തണ്‍തുറൈ
ചേര്‍ന്തിരുന്തേന്‍ ചിവപോതിയിന്‍ നിഴലില്‍
ചേര്‍ന്തിരുന്തേന്‍ ചിവന്‍ നാമങ്കല്‍ ഓതിയേ

അലിഞ്ഞുചേര്‍ന്നു ഞാന്‍ ശിവതന്‍ പാതിയാം ദേവനില്‍
അലിഞ്ഞുചേര്‍ന്നു ഞാന്‍ ശിവന്‍ തന്‍ മറുപാതിയില്‍
അലിഞ്ഞുചേര്‍ന്നു ഞാനീ  ശിവബോധിയിന്‍ നിഴലിലും 
അലിഞ്ഞുചേര്‍ന്നു ശിവനാമങ്ങള്‍ ഓതീ നിരന്തരം 

I remained merged, with the god, the other half of shivaa
I remained merged, with the goddess shivaa ,the life force of shiva
I remained merged , in the shade of this tree , the shiva conciousness 
I remained merged,  in my incessant  chanting of the names shiva 


എന്തൊക്കെയോ എപ്പോഴൊക്കെയോ ......

WHISPERS OF LOVE
Love whispers in my ear,
"Better to be a prey than a hunter.
Make yourself My fool.
Stop trying to be the sun and become a speck!
Dwell at My door and be homeless.
Don't pretend to be a candle, be a moth,
so you may taste the savor of Life
and know the power hidden in serving."

 എന്റെ ചെവിയില്‍ പ്രണയം മന്ത്രിക്കുന്നൂ
" വേട്ടക്കാരനാവുന്നതിനേക്കാള്‍ ഇരയാവുന്നത്രേ സൌഖ്യം
നീ  സ്വയം എന്റെ വിദൂഷകനാകുക 
സൂര്യനാവാന്‍ ശ്രമിക്കാതെ ഒരു കണികയാവൂക 
കിടപ്പാടം ഇല്ലാത്തവനായി എന്റെ വാതില്‍ക്കല്‍ വസിക്കുക
നാളമെന്നു നടിക്കാതെ, ഈയലായി പറക്കുക
അപ്പോള്‍ നീ ജീവന്റെ രസം രുചിക്കും 
പരിചരണത്തില്‍ അലിഞ്ഞിരിക്കുന്ന ശക്തിയെ തൊട്ടറിയും"  


Eight words the Wiccan Rede fullfill
An Ye  harm none, do as thou will 

ഈ വരികള്‍ക്ക് ഇങ്ങനെ അര്‍ഥം എടുക്കാന്‍ പറയുന്നു 

'Will my actions cause harm to another living being ?''

എട്ടു വാക്ക് എളുപ്പം .. 
പക്ഷെ   റോബോട്ടിക്സ്  നിയമങ്ങളെ പോലെ (അസിമോവ്‌) പരസ്പര വിരുദ്ധമായ ചോദനകളില്‍ പെട്ട് ചിന്തകള്‍ തന്നെ മരവിക്കാന്‍, പ്രവര്‍ത്തനം നിലക്കാന്‍  ഈ എട്ടു വാക്കുകള്‍ ധാരാളം.

ഈ ചോദ്യം സ്വയം ചോദിക്കാന്‍ തുടങ്ങിയാല്‍ അവസാനം എന്തെങ്കിലും ഒന്ന് ചെയ്യണമല്ലോ എന്ന് ഉത്തരമല്ലാത്ത   ഒരു ഒഴികഴിവില്‍ എത്തും . 

അല്ലെങ്കില്‍ സ്വയം ഇല്ലാതാവണം ..അതായിരിക്കും അര്‍ഥം .. dissolving self .. 
'ഞാന്‍' ഇല്ലാതാവണം  , another ഇല്ലാതാവണം .. അല്ലെങ്കില്‍ രണ്ടും ഒന്നാവണം പ്രവര്‍ത്തികളില്‍ .. 


ആ വിളിയുടെ തീഷ്ണത അറിയുമ്പോഴും 
നിസ്സംഗമായ ആ മഹാമൌനത്തെ തൊടുമ്പോഴും, 
ചേരുവയിലും കലര്പ്പിലും ഭേദമില്ലല്ലോ എന്ന അമ്പരപ്പിലും 
മായ മാത്രമായ, ഇല്ലെന്നുതന്നെ തിരിച്ചറിയുന്ന 
ഈ സുതാര്യ പടം എന്തേ മായാത്തത്.
ഈ തുള്ളി എന്തേ അലിയാത്തത്.
തിരിച്ചറിവ്, അറിവാവാത്തത് !!  


ഈ പ്രദേശത്തെ ഗ്രാമ്യത്തില്‍  ..." കാറല്‍ "

Hearing that Call loud and clear 
Touching that tremendous Waiting 
Wondering at the likeness of the texture 
Even realizing that it is just an illusion and not there 
Why this transparent, gossamer, film cannot be dissolved !!
Why not, this stubborn drop, give up its doggedness.
Why realization is not entering me as a Knowing !! 


ഇന്ന് ജ്യേഷ്ഠയെ ഓര്‍ക്കുന്നു .
കര്‍ക്കിടകം പിറക്കുന്നതിനു തൊട്ടുമുന്പ് , കൂടികിടക്കുന്ന  പഴയ വസ്തുക്കള്‍ മുഴുവന്‍ പുറത്ത് കളഞ്ഞു ,  വീട് അട്ടം മുതല്‍ ഉരച്ചു കഴുകി സംക്രാന്തി ദിവസം സന്ധ്യക്ക്‌ അവളെയും പുറത്താക്കുന്നു . 
ഒരാളെ , ഒരു സങ്കല്പത്തെ , ഒരു മനസ്സിനെ നിഷ്കരുണം തള്ളി പുറത്താക്കുന്നു .

കട്ടിളകളും വാതിലുകളും കസേരകളും മേശകളും എല്ലാം പാറകത്തിന്റെ ഇലകൊണ്ട്‌ ഉരച്ചു കഴുകുന്നത് കുട്ടികളുടെ ആഘോഷമായിരുന്നു .  അതിനുശേഷം  സംക്രാന്തി ദിവസം സന്ധ്യക്ക്‌ , പെരുമഴയത്ത് 
കീറിയ മുറത്തില്‍ കുററിചൂല്‍ വെച്ച്,  കറുപ്പും , വെള്ളയും  , ചുകപ്പും  നിറം ചേര്‍ത്ത ചോററുരുളകള്‍ ..  
കത്തിച്ചതിരി  അത്രയും വസ്തുക്കള്‍ നിരത്തി ,  അതും എടുത്തു  പുറത്ത് കൂടെ ചുറ്റി നടന്നു ഓരോ വാതില്‍ക്കലും വന്നുനില്‍ക്കുമ്പോള്‍   അവര്‍ക്കുമുന്പില്‍ വാതിലുകള്‍ കൊട്ടിയടച്ചു  അമ്മമ്മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ "ചേട്ട പുറത്ത് , ഭഗവതി അകത്തു"   എന്നാര്‍ക്കുകയും അടച്ച വാതിലുകളില്‍ കൈകൊണ്ടു അടിച്ചു ഒച്ച വെക്കുകയും ചെയ്യുന്നതായിരുന്നു  ചടങ്ങ് .  സഹായിക്കാന്‍ വരുന്ന ആരെങ്കിലും ആയിരുന്നു മിക്കപ്പോഴും അത്  ചെയ്തിരുന്നത് .ഒരിക്കല്‍ എന്റെ മൂത്ത ചേച്ചി ചെയ്യുന്നതും കണ്ടത് ഓര്‍ക്കുന്നു . അവരോടാണ് അത് പറയുന്നത് എന്ന്  തോന്നിയിരുന്നത് കൊണ്ടാണോ എന്തോ  ആ പുറത്താക്കല്‍  എന്റെ മനസ്സില്‍ സങ്കടം നിറച്ചിരുന്നു .. നിഷ്കാസിതയാവുന്നത് , അപമാനിക്കപെടുന്നത്  ഞാന്‍ ആവുമായിരുന്നു എനിക്ക് എന്നും .. ആ  ആര്പ്പുവിളിയില്‍ പങ്കെടുക്കാതെ ആ അപമാനം പേറി  ഞാന്‍ എവിടെയെങ്കിലും ചടഞ്ഞിരിക്കും ..

ദുര്‍ഭഗ,  മുഷിഞ്ഞവള്‍.....  അവള്‍ക്കിരിക്കാന്‍ വൃത്തിഹീനവും അമംഗളകരവും ആയ സ്ഥാനങ്ങള്‍ ...ദൃഷ്ടിക്ക് പുറത്ത് ..


എന്നെ പുരുഷനും , അനഭിമതനും അതിക്രമിച്ചു കയറിയവനുമായി കണ്ടു, അവസാനിപ്പിക്കാന്‍ ആയുധമെടുത്ത് .. ഒരു വെറും സ്ത്രീയെന്നു  തിരിച്ചറിഞ്ഞു  ആയുധം വലിച്ചെറിഞ്ഞ  നിഷാദ്  , എന്നെ,  ഞാനെന്നോ വലിച്ചെറിഞ്ഞ എന്നിലെ  പരുഷഭാങ്ങളെ നോക്കി ചിരിപ്പിക്കുന്നു
ഞാന്‍  തിരിച്ചു സ്ത്രീതന്നെ  ആയല്ലോ എന്ന് ആഹ്ലാദിപ്പിക്കുന്നു .
 നാലുവരി മുറിച്ചു എട്ടാക്കി ഞാന്‍ എന്റെ രസം പങ്കുവെക്കട്ടേ.......


വിധി കൊണ്ട് നിര്ത്തിയ പോര്‍ത്തട്ടില്‍ നിന്നിറങ്ങുമ്പോള്‍  പോര്‍ച്ചട്ടകള്ക്കും  , ആയുധങ്ങള്ക്കും , ആടയാഭരണങ്ങള്ക്കും  ഒപ്പം ഞാന്‍ പരുഷമായ പുരുഷഭാവങ്ങളും വെടിഞ്ഞിരുന്നല്ലോ . അവ എന്നില്‍   വരുത്തിയ കലകള്‍  ഇനിയും ശേഷിക്കുന്നുവോ ! എങ്കില്‍ .. മായാത്ത ആ കലകള്‍ ബാക്കിനില്ക്കു മ്പോഴും  ...

ഞാന്‍ ഇന്ന് സ്ത്രീ ..
എനിക്കിന്ന് കാവ്യനാടകാദികള്‍  എന്റെ പ്രിയന്റെ കളിവാക്കുകള്‍ മാത്രം
നീതിസാരങ്ങള്‍ , നിയമങ്ങള്‍ ,  അവന്റെ ഭ്രൂ ചലനങ്ങളും ..
സംഗീതം അവന്റെ മുരളീ നാദം
എന്റെ നിമിഷങ്ങള്‍ ആ ധൂര്ജടിയുടെ നൃത്തം
ഞാന്‍   കാണുന്ന സൂര്യന്‍ അവനെന്ന  പ്രകാശം
ഞാനറിയുന്ന  ഈ ശീതള സ്പര്ശം  അവന്റെ കൌമുദീ
എന്നില്‍ നിറയുന്നത് അവനെന്ന സമുദ്രം
എന്റെ വിശ്രമം അവനെന്ന വിഹായസ്സില്‍
എന്റെ ചലനങ്ങള്‍ അവന്റെ സപര്യക്കായി
എന്റെ പോഷണം , എന്റെ വഴി , എന്റെ ചിന്ത , എന്റെ മിടിപ്പുകള്‍
അവന്‍ , അവന്‍  മാത്രം
ഞാന്‍ ഇന്ന് സ്ത്രീ ...

ഇന്ന് ഞാന്‍ അമ്മ
ഒരു നിമിഷം അവന്‍ മറയുമ്പോള്‍ ആകുലയായ് അലറുന്ന പശു
അവന്‍ നടക്കുന്ന വഴികളില്‍ പൂ വിതറുന്ന ഭ്രാന്തി
അവന്റെ വികൃതികള്‍ ഉത്സവമാക്കുന്ന ആസ്വാദക
അവന്റെ കൊഞ്ചല്‍  വേദമാക്കുന്ന ആരാധിക
അവനെ മാറോട് ചേര്ക്കുമ്പോള്‍  അവനൊഴികെ മറ്റൊന്നും ഇല്ലെന്നു
അറിയുന്ന   അമ്മ
ഇന്ന് ഞാന്‍ അമ്മ 
Show less