Monday, January 13, 2014




സാത്താന്‍   - ഖലീല്‍ ജിബ്രാന്‍ 



സൂര്യന് കീഴെയുള്ള  ഏതൊരു നഗരത്തിലെയും  ഏതൊരു   മത- കലാ- വേദാന്ത പാഠ്യപദ്ധതികളുടെയും അച്ചുതണ്ട് ഞാനാകുന്നു . ഞാനില്ലായിരുന്നു എങ്കില്‍ ഒരു ക്ഷേത്രം പോലും നിര്‍മ്മിക്കപെടുമായിരുന്നില്ല  സ്തൂപങ്ങളോ കൊട്ടാരങ്ങളോ ഉയരുമായിരുന്നില്ല . മനുഷ്യരില്‍ വീര്യവും സ്ഥൈര്യവും പകരുന്ന നിര്‍ണ്ണായക ശക്തി ഞാനാണ് .മനുഷ്യന്റെ മൌലിക ചിന്തകളുടെ ഹേതു ഞാനാണ് . അവന്റെ പ്രവൃത്തികളുടെ ചാലകം ഞാനാണ് . 
ഞാന്‍ തന്നെ നിത്യനായ  സാത്താന്‍ . 

ജനങ്ങള്‍ അവരുടെ ജീവിതത്തിനു അര്‍ഥം പകരാന്‍ ,  ശത്രുവാക്കി എതിരിടുന്ന  സാത്താന്‍ ഞാനത്രെ . എന്നോടുളള സംഘര്‍ഷം നിര്‍ത്തുമ്പോള്‍ അവരുടെ തന്നെ  ഘോര പുരാണങ്ങളിലെ  ശിക്ഷാക്രമങ്ങളാല്‍ ,അവരുടെ ഹൃദയവും  ആത്മാവും  നിഷ്ക്രിയജഡമായി പരിണമിക്കുന്നു  .

സ്ത്രീഹൃദയങ്ങളെയും പുരുഷമനസ്സുകളെയും  ഇളക്കി മറിക്കുന്ന മൂകമായ ക്ഷോഭകൊടുങ്കാറ്റു ഞാന്‍ . എന്നിലുള്ള ഭയത്താല്‍, എന്നെ അപരാധിയാക്കാന്‍  അവര്‍ ആരാധനാലയങ്ങള്‍  തേടുന്നു . അല്ലെങ്കില്‍ എന്നെ സന്തോഷിപ്പിക്കാന്‍ എന്റെ ഇച്ഛാനുസാരികളായി അപഥ സഞ്ചാരികളാവുന്നു . രാവിന്റെ  ഏകാന്തതയില്‍ എന്നെ അകറ്റാന്‍   പ്രാര്‍ത്ഥിക്കുന്ന  സന്യാസി  എന്നെ സ്വന്തം കൂടാരത്തിലേക്ക് ക്ഷണിക്കുന്ന അഭിസാരികയെ പോലെ തന്നെ .
 ഞാനത്രെ നിത്യനും അനശ്വരനുമായ സാത്താന്‍ ..


ഭയമെന്ന പ്രതിഷ്ഠമേല്‍   ആശ്രമങ്ങളും കന്യാമഠങ്ങളും ഞാന്‍ പണിയുന്നു. 
ഭോഗേച്ഛയുടെയും കാമപൂരണത്തിന്റെയും ആധാരത്തില്‍   മദ്യശാലകളും വേശ്യാലയങ്ങളും പണിയുന്നതും ഞാന്‍ തന്നെ . ഞാനില്ലാതായാല്‍  ഭീതിയും,  ആഘോഷവും  ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാവും . അവയുടെ അഭാവത്തില്‍ മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് ആഗ്രഹങ്ങളും പ്രതീക്ഷകളും ഒഴിയും . ശേഷം  ജീവിതം  കമ്പി പൊട്ടിയ വീണപോലെ  ശൂന്യവും  വിരസവും .  ഞാനത്രെ നിത്യനായ സാത്താന്‍ ..

കാപട്യം, ദൂഷണം  വഞ്ചന , പരിഹാസം എന്നിവയുടെ പ്രചോദനം ഞാന്‍ . ആ പദാര്‍ഥങ്ങള്‍ ലോകത്തില്‍ നിന്നും ഒഴിവായാല്‍ മനുഷ്യസമൂഹം നന്മകളുടെ മുള്ളുകള്‍ മാത്രം വളരുന്ന ഒരുമരുഭൂമിയായിതീരും . 
ഞാനത്രെ നിത്യനായ സാത്താന്‍ 


പാപത്തിന്റെ മാതാവും പിതാവും ഞാന്‍ തന്നെ . പാപം നശിച്ചാല്‍ പാപത്തിനെതിരെ പോരാടുന്നവരും, അവരുടെ കോട്ടകളും, കുലം തന്നെയും  നാമാവശേഷമാകും 

ദുഷ്കര്‍മ്മങ്ങളുടെ ഹൃദയം ഞാനാണ് . എന്റെ സ്പന്ദനം നിലച്ചു മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍  നിശ്ചലമാവാന്‍  നിങ്ങള്‍ ആഗ്രഹിക്കുമോ ? കാരണം നശിച്ചു ലഭിക്കുന്ന ഫലത്തെ നിങ്ങള്‍ സ്വീകരിക്കുമോ ? ഞാനാണ് കാരണം . ഞാനീ വിജന ശൂന്യതയില്‍ തകര്‍ന്നടിയാന്‍ നിങ്ങള്‍ അനുവദിക്കുമോ ? നമ്മള്‍ തമ്മില്‍ ഉള്ള ബന്ധം ഛേദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ ?

ഉത്തരം പറയൂ പുരോഹിതാ ...



No comments:

Post a Comment