Showing posts with label Jesus the son of man. Show all posts
Showing posts with label Jesus the son of man. Show all posts

Monday, September 8, 2014

1. ജെയിംസ്  
സെബീദിയുടെ പുത്രന്‍ 

ഭൂമിയിലെ രാജ്യങ്ങളെ കുറിച്ച് 



വസന്തകാലത്തെ ഒരു ദിവസം യേശു യെരൂശലേമിലെ വീഥിയില്‍ നിന്ന് ജനങ്ങളോട് സ്വര്‍ഗ്ഗ രാജത്തെ കുറിച്ച് പറഞ്ഞു .

അവന്‍  ചുങ്കക്കാരും ഫരീസ്യരും സ്വര്‍ഗരാജ്യം ആഗ്രഹിക്കുന്നവരുടെ വഴികളില്‍ കെണികളും ചതിക്കുഴികളും  നിര്‍മ്മിക്കുന്നതിനെ അപലപിച്ചു, അവന്‍  അവരെ തള്ളിപറഞ്ഞു .

ജനകൂട്ടത്ത്തില്‍ ചുങ്കക്കാരെയും ഫരീസ്യരെയും  അനുകൂലിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഉണ്ടായിരുന്നു അവര്‍ യേശുവിനെയും ഞങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചു .

എന്നാല്‍ അവന്‍ അവരെ ഒഴിവാക്കി , അവരില്‍ നിന്ന് മാറി നഗരത്തിന്റെ വടക്കെ കവാടത്തിലേക്ക് നടന്നു.

അവന്‍ ഞങ്ങളോട് പറഞ്ഞു , "എന്റെ സമയം ആയില്ല . എനിക്ക് ഇനിയും നിങ്ങളോട് കുറെ അധികം പറയാനുണ്ട് . പല കാര്യങ്ങളും ചെയ്യാനുണ്ട്,  ഞാന്‍ എന്നെ ലോകത്തിനു വേണ്ടി സമര്‍പ്പിക്കുന്നതിനു മുന്പ് "

പിന്നീട് അവന്‍ പറഞ്ഞു , അവന്റെ സ്വരത്തില്‍ ആനന്ദവും ചിരിയും നിറഞ്ഞിരുന്നു ,
"നമുക്ക് വടക്കന്‍ രാജ്യത്തേക്ക് പോകാം , വസന്തത്തെ സ്വീകരിക്കാം . എന്റെ കൂടെ മലമുകളിലേക്ക് വരിക , ശിശിരം കഴിയാറായി   താഴ്വാരത്തിലെ അരുവികള്‍ക്കൊപ്പം പാടാന്‍ ലെബനനിലെ മഞ്ഞുരുകി താഴോട്ടിറങ്ങുന്നു .

വയലുകളും മുന്തിരിതോപ്പുകളും നിദ്ര വെടിഞ്ഞു, ഇളം മുന്തിരികളും പച്ച അത്തിക്കായ്കളും  നീട്ടി   സൂര്യനെ വന്ദിക്കാന്‍ ഒരുങ്ങുന്നു .

അവന്‍ ഞങ്ങള്‍ക്ക് മുന്നില്‍ നടന്നു ഞങ്ങള്‍ അന്നും  അടുത്ത  ദിവസവും  അവനെ പിന്തുടര്‍ന്നു .

മൂന്നാം ദിവസം വൈകുന്നേരം ഞങ്ങള്‍ ഹെര്മോന്‍ കുന്നില്‍ മുകളില്‍ എത്തിച്ചേര്‍ന്നു.. അവന്‍ നഗരങ്ങളെയും സമതലങ്ങളെയും നോക്കി നിന്നു.

അവന്റെ മുഖം കാച്ചിയ തങ്കം പോലെ തിളങ്ങി . കൈകള്‍ വിടര്‍ത്തി അവന്‍ ഞങ്ങളോട് പറഞ്ഞു, " പച്ചയുടുത്ത  ഭൂമിയെ നോക്കൂ , അവളുടെ ഉടയാടയില്‍ അരുവികള്‍ വെള്ളി നെയ്തതു എത്ര മനോഹരമായാണ് .

"സത്യമായും ഭൂമി സുന്ദരിയാണ് . അവളില്‍ വസിക്കുന്നതൊക്കെ സുന്ദരവും "

"എന്നാല്‍ നിങ്ങള്‍ ഈ കാണുന്നതിനൊക്കെ അപ്പുറം ഒരു രാജ്യമുണ്ട് . അവിടെ ഞാന്‍ വാഴും. നിങ്ങള്‍ക്ക് സമ്മതമെങ്കില്‍ അത് നിങ്ങളുടെ ഇംഗിതം തന്നെയെങ്കില്‍ നിങ്ങളും വന്നു  എനിക്കൊത്തു വാഴും "

എന്റെയും നിങ്ങളുടെയും മുഖങ്ങള്‍ മുഖപടങ്ങള്‍ അണിയില്ല. നമ്മുടെ കയ്യുകള്‍ വാളുകളോ ചെങ്കോലോ ഏന്തില്ല, നമ്മുടെ പ്രജകള്‍ സ്വച്ഛമായി നമ്മെ സ്നേഹിക്കും ഒരിക്കലും ഭയക്കില്ല ."

യേശു അങ്ങനെ പറഞ്ഞപ്പോള്‍ ,   ഭൂമിയിലെ  എല്ലാ രാജ്യങ്ങളും, നഗരങ്ങളും, ഗോപുരങ്ങളും കോട്ടമതിലുകളും  എനിക്ക് അന്യമായി . എന്റെ ഹൃദയത്തില്‍ നാഥനെ അദ്ദേഹത്തിന്റെ രാജ്യത്തേക്ക് അനുഗമിക്കുക എന്നൊന്ന് മാത്രമായി .

അപ്പൊ ആ സമയത്ത് ഇസ്കാരിയത്തിലെ യൂദാസ് മുന്നിലേക്ക്‌ വന്നു . യേശുവിനു അടുത്തേക്ക് ചെന്ന് ഇങ്ങനെ പറഞ്ഞു , " നോക്കൂ ! ഭൂമിയിലെ രാജ്യങ്ങള്‍ വിസ്ത്രുതമാണ് , ദാവൂദിന്റെയും ശലോമോന്റെയും നഗരങ്ങള്‍ റോമാക്കാരെ തോല്‍പ്പിക്കും . നീ യഹൂദരുടെ രാജാവായി വാഴുമെങ്കില്‍ ഞങ്ങള്‍ നിനക്ക് ചുറ്റും വാളും പരിചയും ഏന്തി നില്‍ക്കും , നമ്മള്‍ ശത്രുക്കളെ ജയിക്കും "

ഇത് കേട്ട് യേശു യൂദാസിനു നേരെ തിരിഞ്ഞു . അവന്റെ മുഖത്ത് കോപം തുളുമ്പി. മാനത്തെ ഇടി മുരള്‍ച്ച പോലെ മുഴങ്ങിയ ശബ്ദത്തില്‍ അവന്‍ പറഞ്ഞു " എന്നില്‍ നിന്ന് മാറിപോ സാത്താനെ. ഞാന്‍ ഇത്രയും കാലത്തിനു ശേഷം വന്നത് ഒരു ദിവസം ഒരു  മണ്‍കൂനയുടെ രാജാവാവാന്‍ എന്ന് കരുതുന്നുവോ ?

എന്റെ സിംഹാസനം നിന്റെ കാഴ്ചക്കുമപ്പുറം  ഉള്ളതാണ്. ഭൂമിയെ ചിറകില്‍ ഒതുക്കാനാവുന്നവന്‍ കിളി ഉപേക്ഷിച്ചു മറന്ന ഒരു  കിളികൂട്ടില്‍ ആശ്രയം തേടുമോ ?

ജീവിച്ചിരിക്കുന്നവന്‍ ശവകച്ചയാല്‍ ബഹുമാനിതനും വാഴ്തപെട്ടവനും ആകുമോ ?

എന്റെ രാജ്യം ഈ ഭൂമിയില്‍ അല്ല . എന്റെ സിംഹാസനം നിന്റെ പ്രപിതാക്കളുടെ  തലയോടുകള്‍ക്ക് പുറത്ത് ഉറപ്പിച്ചതുമല്ല.

ആത്മാവിന്റെ സാമ്രാജ്യം അല്ല നീ അന്വേഷിക്കുന്നത് എങ്കില്‍ എന്നെ ഇവിടെ വിട്ടു  മരിച്ചവരുടെ ഗുഹയിലേക്ക് ചെല്ലുക. പോയകാലങ്ങളിലെ  ,കിരീടം ധരിച്ച തലകള്‍ , അവിടെ ശവകല്ലറകളില്‍ ദര്‍ബാര്‍ നടത്തുന്നുണ്ടാവും .. അവര്‍ ഇപ്പോഴും നിങ്ങളുടെ പിതാമാഹരുടെ അസ്ഥികള്‍ക്ക്  ബഹുമതികള്‍ അര്‍പ്പിക്കുന്നുണ്ടാവും .

ഒരു ചവറു കിരീടം കാട്ടി എന്നെ മോഹിപ്പിക്കാന്‍ ശ്രമിക്കുന്നോ , എന്റെ ഈ   നക്ഷത്ര കിരീടം തേടുന്ന ശിരസ്സില്‍ ചാര്‍ത്താന്‍ .. അതല്ലെങ്കില്‍ നിങ്ങളുടെ മുള്‍ക്കിരീടം ?

ഒരു വിസ്മരിക്കപെട്ട  ജനതയുടെ സ്വപ്നം അല്ലായിരുന്നെങ്കില്‍ എന്റെ ക്ഷമക്ക് മേല്‍ നിന്റെ സൂര്യനുദിക്കാനോ, നിന്റെ ചന്ദ്രന്‍ എന്റെ നിഴല്‍ നിന്റെ വഴിയില്‍ പതിക്കാനോ ഞാന്‍ ഇട വരുത്തുമായിരുന്നില്ല .

ഒരു അമ്മയുടെ ഇച്ഛയല്ലായിരുന്നു എങ്കില്‍, ഈ പൊതിഞ്ഞു കെട്ടിയ വസ്ത്രം ഉപേക്ഷിച്ചു ഞാന്‍ ശൂന്യതയിലേക്ക് അലിഞ്ഞു ചേര്‍ന്നേനെ .

നിങ്ങള്‍ എല്ലാവരിലും ഉള്ള ഈ ദുഃഖത്തെ  അറിയുന്നില്ലെങ്കില്‍   വിലപിക്കാന്‍ ഞാന്‍ ഒരുങ്ങുമായിരുന്നില്ല "

ആരാണ്, എന്താണ്, നീ യൂദാസ് ഇസ്ക്കാരിത്ത് ? നീ എന്തിനാണ് എന്നെ പ്രലോഭിക്കുന്നത് ?

നീ സത്യമായും എന്നെ അളന്നു തൂക്കി ,  നിന്റെ വെറുപ്പില്‍ മാത്രം വസിക്കുന്നവയും നിന്റെ ഭീതികളിലേക്ക് പടയോട്ടം നടത്തുകയും ചെയ്യുന്ന നിന്റെ ശത്രുക്കള്‍ക്കെതിരെ, പിഗ്മികളുടെ കൂട്ടങ്ങളെയും, രൂപമില്ലാത്ത രഥങ്ങളെയും നയിക്കാന്‍ യോഗ്യന്‍ എന്ന് കണ്ടെത്തിയോ ?

എന്റെ കാല്‍ കീഴില്‍ അരിക്കുന്ന ക്ഷുദ്രജീവികള്‍ അസംഖ്യം. പക്ഷെ ഞാന്‍ അവയോടു  മല്ലിടാന്‍ തയ്യാറല്ല .  എനിക്കീ തമാശ മടുത്തിരിക്കുന്നു. എനിക്ക്, ഞാന്‍ അവരുടെ കൊട്ടകൊത്തലങ്ങള്‍ക്കുള്ളില്‍ സഞ്ചരിക്കാത്തതു ഭീരുവായത് കൊണ്ട് എന്ന് കരുതുന്ന  ഈ ഇഴജീവികളോട് സഹതപിച്ചു മടുത്തിരിക്കുന്നു.

അന്ത്യം വരെയും ഞാന്‍ ഇങ്ങനെ സഹതപിച്ചു കൊണ്ടിരിക്കണമല്ലോ എന്നത് കഷ്ടം തന്നെ . ഞാന്‍ കുറച്ചു കൂടി വലിയ മനുഷ്യര്‍ ജീവിക്കുന്ന ലോകത്തേക്ക് മാറി നടക്കണോ . പക്ഷെ എങ്ങനെ ?

നിങ്ങളുടെ പുരോഹിതര്‍ക്കും ചക്രവര്‍ത്തിക്കും എന്റെ ചോരവേണം . ഞാന്‍ ഇവന്നു പോകുന്നതിനു മുന്‍പ് അവരുടെ ആഗ്രഹം സഫലമാകും . നിയമത്തിന്റെ വഴിയെ ഞാന്‍ തടസ്സപെടുത്തില്ല . ഞാന്‍ മൂഢതായേ പരിപാലിക്കുകയും ഇല്ല .

അജ്ഞത , അജ്ഞതക്ക് ജന്മം നല്കിക്കൊണ്ടേ ഇരിക്കട്ടെ ,സ്വന്തം സന്തന്തിയെ  അതിനു മടുത്തമ്പുന്നത് വരെ .

അന്ധരെ അന്ധര്‍ ചാതിക്കുഴികളിലേക്ക് നയിച്ച്‌ കൊണ്ടേ ഇരിക്കട്ടെ .

മൃതര്‍ മരിച്ചവരെ അടക്കി കൊണ്ടേ ഇരിക്കട്ടെ ഭൂമി അതിന്റെ കയ്ക്കുന്ന പഴങ്ങള്‍ നിറഞ്ഞു ഞെരുങ്ങുന്നത് വരെ .

എന്റെ രാജ്യം ഈ ഭൂമിയിലെത് അല്ല . എന്റെ രാജ്യം , നിങ്ങള്‍ രണ്ടോ മൂന്നോ പേര്‍  , ജീവന്റെ നിറവിലും ഭംഗിയിലും അനുരക്തരായി,  ആനന്ദത്തില്‍ , എന്നോടുള്ള സ്നേഹത്താല്‍ ഒന്നിക്കുന്നിടത്താണ്

എന്നിട്ട് അവന്‍ പെട്ടെന്ന് യൂദാസിനു നേരെ തിരിഞ്ഞു പറഞ്ഞു ," മാറിപോ മനുഷ്യാ, നിന്റെ രാജ്യങ്ങള്‍ ഒരിക്കലും എന്റെ രാജ്യത്താവില്ല. 

സന്ധ്യയായി . അവന്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു പറഞ്ഞു, " നമുക്ക് താഴെക്കിറങ്ങാം .  രാത്രിയാവുന്നു . നമുക്ക് വെളിച്ചം നമ്മോടൊത്തുള്ളപ്പോള്‍ വെളിച്ചത്തോടൊപ്പം നടക്കാം .

അവന്‍ കുന്നിറങ്ങി. ഞങ്ങള്‍ അവനെ പിന്തുടര്‍ന്നു, യൂദാസും വളരെ ദൂരെയായി ഞങ്ങളെ പിന്തുടര്‍ന്നു . 

ഞങ്ങള്‍ താഴ്വാരത്ത് എത്തിയപ്പോള്‍ രാത്രിയായിരുന്നു .

ദയോഫനെസിന്റെ പുത്രന്‍ തോമസ്‌ അവനോടു പറഞ്ഞു , " നാഥാ , ഇരുട്ടായി, ഞങ്ങള്‍ക്ക് വഴികാണാന്‍ കഴിയില്ല. അങ്ങാഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങളെ, ദൂരെ വിളിച്ചമുള്ള   ആ ഗ്രാമത്തിലേക്ക്  നയിക്കുക .  അവിടെ  ഞങ്ങള്‍ക്ക് ഭക്ഷണവും  അഭയവും ലഭിക്കും .

യേശു തോമസിനോട് പറഞ്ഞു . നിങ്ങള്‍ വിശന്നിരുന്നപ്പോള്‍  ഞാന്‍ നിങ്ങളെ ഉയരങ്ങളിലേക്ക് നയിച്ച്‌ . കഠിനതാരമായ  വിശപ്പുമായി ഞാന്‍ നിങ്ങളെ താഴെ സമതലത്തിലേക്ക് കൊണ്ട് വന്നു . പക്ഷെ ഈ രാത്രി എനിക്ക് നിങ്ങള്‍ക്കൊപ്പം കഴിയാന്‍  വയ്യ. എനിക്ക് ഏകനായിരിക്കണം .

അപ്പോള്‍ ശീമോന്‍ പത്രോസ് മുന്നിലേക്ക്‌ വന്നു പറഞ്ഞു :

നാഥാ, ഞങ്ങളെ ഇരുളില്‍ തനിച്ചാക്കല്ലേ . ഞങ്ങളെ നിനക്കൊപ്പം ഈ വഴിയരികില്‍ കഴിയാനനുവദിക്കുക . രാത്രിയും അതിന്റെ നിഴലുകളും നീങ്ങും, വേഗം തന്നെ പ്രഭാതത്തിന്റെ വെളിച്ചമെത്തും , നീ ഞങ്ങള്‍ക്കൊപ്പം ഇരിക്കുമെങ്കില്‍.

യേശു പ്രതിവചിച്ചു, " ഈ രാത്രി കുറുനരികള്‍ക്ക് അവരുടെ മാളം ഉണ്ട് , ആകാശത്തിലെ പറവകള്‍ക്ക് അവരുടെ കൂടുകളും , എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഈ ഭൂമിയില്‍ ഇടമില്ല. ഞാന്‍ ഇപ്പോള്‍ പോയി തന്നെ ആകണം. എന്നെ കാണണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങള്ക്ക്  വീണ്ടും എന്നെ ഞാന്‍ നിങ്ങളെ കണ്ട ആ തടാകക്കരയില്‍ വെച്ച് കാണാം.

ദുഃഖഭാരത്തോടെ ഞങ്ങള്‍  മുന്നോട്ടു നടന്നു  . അവനെ വിട്ടുപോരുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല .

പല പ്രാവശ്യം ഞങ്ങള്‍ നിന്ന് അവനെ തിരിഞ്ഞു നോക്കി . അവന്‍ ഏകനായി പ്രൌഢിയില്‍ പടിഞ്ഞാറോട്ട് നടക്കുന്നത് കണ്ടു .

 ഞങ്ങളില്‍, അവന്‍ ഏകനായി പോകുന്നത് കാണുന്നതിനു തിരിഞ്ഞു നോക്കാതിരുന്ന ഒരേ ഒരു മനുഷ്യര്‍ യൂദാസ് ഇസ്കാരിയത്  ആയിരുന്നു .

ആ ദിവസം മുതല്‍ യൂദാസ് മുനിഞ്ഞും  മറ്റുള്ളവരോടു അകന്ന ഭാവത്തോടു കൂടിയും  ആയി തീര്‍ന്നു . അവന്റെ കണ്ണുകള്‍ക്കുള്ളില്‍ അപകടം പതിയിരിക്കുന്ന പോലെ എനിക്ക് തോന്നി .






 2. അന്ന  --  മേരിയുടെ അമ്മ 


(യേശുവിന്റെ ജനനത്തെ കുറിച്ച് )




എന്റെ മകളുടെ പുത്രന്‍ യേശു ജനിച്ചത്‌, ഇവിടെ നസറേത്തിലാണ്, ജനുവരി മാസത്തില്‍ . യേശു ജനിച്ച രാത്രിയില്‍ ഞങ്ങളെ കിഴക്കുനിന്നുള്ള മനുഷ്യര്‍ സന്ദര്‍ശിച്ചു. ഈജിപ്റ്റ്‌ ലെക്കുപോകുന്ന മദീനത്ത്കാരുടെ സാര്‍ത്ഥവാഹക സംഘങ്ങളുടെ കൂടെ ഇസ്രേലില്‍ എത്തിചേര്‍ന്ന പേര്‍ഷ്യാക്കാരായിരുന്നു അവര്‍ . അവര്‍ക്ക് സത്രങ്ങളില്‍ താമസിക്കാനിടം ലഭിക്കാതിരുന്നത് കൊണ്ട് ഞങ്ങളുടെ വീട്ടില്‍ പാര്‍പ്പിടം തേടി വന്നതായിരുന്നു .

അവരെ സ്വീകരിച്ചു കൊണ്ട് ഞാന്‍ അവരോടു പറഞ്ഞു , " ഈ രാത്രി എന്റെ മകള്‍ ഒരു പുത്രന് ജന്മം നല്‍കിയിരിക്കുന്നു . ഒരു നല്ല ആതിഥേയക്കൊത്തവണ്ണം നിങ്ങളെ പരിചരിക്കുന്നതില്‍ എനിക്കുള്ള വീഴ്ചകള്‍ എന്തെങ്കിലും വന്നു എങ്കില്‍ പൊറുക്കുക."

അവര്‍ പാര്‍പ്പിടം കൊടുത്തതില്‍ നന്ദി പറഞ്ഞു . അത്താഴം കഴിച്ചതിനു ശേഷം അവര്‍ എന്നോട് പറഞ്ഞു , " ഞങ്ങള്‍ നവജാതനെ കാണാന്‍ ആഗ്രഹിക്കുന്നു ."

മേരിയുടെ പുത്രന്‍ കാണാന്‍ സുന്ദരനായിരുന്നു , മേരിയും അഴകുള്ളവള്‍ തന്നെ ആയിരുന്നു .

പേര്‍ഷ്യാക്കാര്‍ മേരിയേയും കുഞ്ഞിനേയും കണ്ടപ്പോള്‍, അവര്‍ അവരുടെ മാറാപ്പില്‍ നിന്നും സ്വര്‍ണ്ണവും, വെള്ളിയും, മൂറും, കുന്തിരിക്കവും എടുത്തു കുഞ്ഞിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു .

എന്നിട്ട് അവര്‍ അവനെ നമസ്കരിച്ചു ഞങ്ങള്‍ക്ക് മനസ്സിലാവാത്ത ഏതോ അജ്ഞാത ഭാഷയില്‍ പ്രാര്‍ഥിചു .

പ്രഭാതമായപ്പോള്‍ അവര്‍ ഞങ്ങളുടെ വീട് വിട്ടു ഈജിപ്റ്റ്‌ ലേക്ക് ഉള്ള വഴിയിലൂടെ യാത്ര തിരിച്ചു .

പോകാന്‍ നേരത്ത് അവര്‍ എന്നോട് പറഞ്ഞു , " ഈ കുഞ്ഞു ജനിച്ചു ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ വെളിച്ചം അവന്റെ കണ്‍കളില്‍ കാണുന്നു , ഈ ചുണ്ടുകളില്‍ അവന്റെ മന്ദഹാസവും .

നിങ്ങളോട് അവനെ സുരക്ഷിതനാക്കി വെക്കാന്‍ ഞങ്ങള്‍ ആവശ്യപെടുന്നു . അവന്‍ നിങ്ങളെ എല്ലാം രക്ഷിക്കെണ്ടതിലേക്ക് .

അങ്ങനെ പറഞ്ഞു അവര്‍ അവരുടെ ഒട്ടകപുറത്തേറി യാത്രതിരിച്ചു . പിന്നീട് ഞങ്ങള്‍ അവരെ ഒരിക്കലും കണ്ടിട്ടേ ഇല്ല .

അവളുടെ ആദ്യപുത്രനില്‍ മേരി അതീവ സന്തുഷ്ടയായിരുന്നു , വിസ്മയവും , ആശ്ചര്യവും നിറഞ്ഞവളും.

അവള്‍ കുഞ്ഞിന്റെ മുഖത്ത് നോക്കി , പിന്നീട് മുഖം ജനാലയിലേക്ക് തിരിച്ചു വിദൂര ചക്രവാളത്തെ നോക്കിയിരിക്കും. മുന്നില്‍ എന്തോ വെളിപാടുകള്‍ തെളിയുന്ന പോലെ .

അവളുടെയും എന്റെയും ഹൃദയങ്ങള്‍ക്കിടക്ക് വിസ്തൃതമായ താഴ്വാരങ്ങള്‍ രൂപപെട്ടപോലെ .

കുഞ്ഞു, ശക്തിയിലും തേജസിലും വളര്‍ന്നു. അവന്‍ മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തനായിരുന്നു . അവന്‍ അകല്‍ച്ച പാലിക്കുന്നവനും നിയന്ത്രിക്കാന്‍ വിഷമമുള്ളവനും ആയിരുന്നു . അവനെ ശിക്ഷിക്കാന്‍ എനിക്കാവുമായിരുന്നില്ല .

അവന്‍ നസറേത്തിലെ ഏവര്‍ക്കും പ്രിയപെട്ടവന്‍ ആയിരുന്നു . എന്റെ ഉള്ളില്‍ അതിന്റെ കാരണം വ്യക്തമായിരുന്നു .

പലപ്പോഴും അവന്‍ വീട്ടിലെ ഭക്ഷണം എടുത്തു വഴിപോക്കര്‍ക്കു കൊടുക്കും . അവന് ഞാന്‍ നല്‍കിയ മധുരപലഹാരങ്ങള്‍ എടുത്തു മറ്റു കുട്ടികള്‍ക്ക് കൊടുക്കും, അത് ഒരു വായ്‌ പോലും രുചിച്ചു നോക്കാതെ.

അവന്‍ എന്റെ തോട്ടത്തിലെ മരങ്ങളില്‍ കയറി പഴങ്ങള്‍ പറിക്കും . ഒരിക്കലും അവനു തിന്നാനല്ല .
ചിലസമയം അവന്‍ മറ്റു കുട്ടികളും ആയുള്ള ഓട്ടമത്സരത്തില്‍ അവനു വേഗം ഏറുമെങ്കിലും അവര്‍ അവനു മുന്‍പു ലക്ഷ്യസ്ഥാനത്തെത്താന്‍ സ്വയം വേഗത കുറയ്ക്കും.

ചിലപ്പോള്‍ ഞാന്‍ അവനെ ഉറക്കാന്‍ കിടത്തുമ്പോള്‍ അവന്‍ പറയും " എന്റെ അമ്മയോടും മറ്റുള്ളവരോടും പറയൂ എന്റെ ശരീരം മാത്രമേ ഉറങ്ങുന്നുള്ളൂ . എന്റെ മനസ്സ് അവരുടെ മനസ്സുകള്‍ എനിക്കൊപ്പം ഉണരുന്നതു വരെ അവരുടെ കൂടെ തന്നെ ആയിരിക്കും .

അങ്ങനെ പല അത്ഭുതകരമായ വാക്കുകളും അവന്‍ കുട്ടിയായിരുന്നപ്പോള്‍ പറഞ്ഞിരുന്നു .. എല്ലാം എനിക്ക് പ്രായാധിക്യം കാരണം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .

ഇപ്പോള്‍ അവര്‍ പറയുന്നു ഇനി ഒരിക്കലും ഞാന്‍ അവനെ കാണില്ലെന്ന് . അവര്‍ പറയുന്നത് ഞാന്‍ എങ്ങനെ വിശ്വസിക്കും ?

അവന്റെ ചിരി ഞാന്‍ ഇപ്പോഴും കേള്‍ക്കുന്നു , വീടിനകത്ത് അവന്‍ ഓടിനടക്കുന്നതിന്റെ കാല്‍പെരുമാറ്റങ്ങളും . ഞാന്‍ അവന്റെ അമ്മയുടെ കവിളില്‍ ചുംബിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ അവന്റെ സുഗന്ധം അറിയുന്നു.. അവന്റെ ശരീരം എന്റെ കൈകളില്‍ നിറയുന്നതും .

പക്ഷെ എന്റെ മകള്‍ അവളുടെ ആദ്യപുത്രനെ കുറിച്ച് സംസാരിക്കുന്നെ ഇല്ല എന്നത് വിചിത്രമായിരിക്കുന്നു .

ചിലപ്പോള്‍ എനിക്ക് അവനോടുള്ള സ്നേഹം അവള്‍ക്കുള്ളതിനേക്കാള്‍ അധികമായിരിക്കാം . അവള്‍ ഒരു വെങ്കലപ്രതിമയെ പോലെ ഉറച്ചു നില്‍ക്കുന്നു എന്റെ ഹൃദയം ഒരു അരുവിയായി ഉരുകി ഒഴുകുമ്പോള്‍ .

എനിക്കറിയാത്തതു എന്തോ അവള്‍ക്കറിയുമായിരിക്കാം . അവള്‍ അത് എന്നെയും അറിയിച്ചെങ്കില്‍ !!! ..



3. ടയറിലെ പ്രാസംഗികനായ അസ്സാഫ് 

യേശുവിന്റെ പ്രഭാഷണങ്ങളെ പറ്റി

എന്ത് പറയാനാണ് ഞാന്‍ അവന്റെ പ്രഭാഷണങ്ങളെ കുറിച്ച്? അവന്റെ വ്യക്തി പ്രഭാവം അവന്റെ വാക്കുകളില്‍ ശക്തി ചേര്‍ത്തതാവാം , അവനെ ശ്രദ്ധിച്ചവരെ അവനിലേക്ക്‌ ആകര്‍ഷിച്ചത്.  അവന്‍ അഴകേറിയവനായിരുന്നു . പകലിന്റെ വെളിച്ചം അവന്റെ മുഖത്ത് പ്രതിഫലിച്ചു .

അവന്റെ വാദഗതികളേക്കാള്‍  സ്ത്രീപുരുഷന്മാര്‍ അവന്റെ  ആകൃതിയില്‍ ആകൃഷ്ടരായിരുന്നു . എങ്കിലും ചിലപ്പോള്‍ അവന്‍ ആവേശിക്കപെട്ടവന്റെ തീഷ്ണതയോടെ സംസാരിച്ചു ആ അശരീരിക്ക്, അവന്റെ വാക്കുകള്‍ കേള്‍ക്കുന്നവരെ നയിക്കാന്‍ ഉള്ള ആജ്ഞാശക്തിയുണ്ടായിരുന്നു .

എന്റെ കുഞ്ഞുനാളില്‍  ഞാന്‍  റോമാ യിലെയും ആതന്‍സിലെയും പ്രഭാഷകരെ കേട്ടിട്ടുണ്ട് . ഈ നസരിയാക്കാരന്‍  യുവാവ് അവരെയൊന്നും പോലെ ആയിരുന്നില്ല .

അവര്‍ ശ്രവണസുഖത്തിനു വാക്കുകളെ ഇണക്കി ചേര്‍ത്തു. എന്നാല്‍ അവന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം നിങ്ങളെ വിട്ടു ഇന്ന് വരെ കാണാത്ത ലോകങ്ങളില്‍ സഞ്ചരിക്കും 

അവന്‍ ഒരു കഥ പറയും അല്ലെങ്കില്‍ ഒരു നീതിസാരം . അവന്റെ  കഥകളെയോ നീതിസാരങ്ങളെയോ പോലുള്ളവ സിറിയയില്‍ ഇന്ന് വരെ ആരും  കേട്ടിട്ടേ ഇല്ല . അവന്‍ അവയെ ഋതുക്കളില്‍ നിന്ന് ഇഴചേര്‍ത്തവ എന്ന് തോന്നും.  കാലം സംവത്സരങ്ങളെയും തലമുറകളെയും ഇഴചേര്‍ക്കുന്നപോലെ .

അവന്‍ ഒരു കഥ ഇങ്ങനെ തുടങ്ങും : ഉഴവക്കാരന്‍ വിത്തുകള്‍ വിതക്കാന്‍ വയലിലേക്കു പോയി."

അല്ലെങ്കില്‍ , " ഒരിക്കല്‍ വളരെ വിശാലമായ മുന്തിരിതോട്ടങ്ങളുടെ ഉടമസ്ഥനായി ഒരു ധനികന്‍ ഉണ്ടായിരുന്നു ,"

അല്ലെങ്കില്‍,  "വൈകുന്നേരം ഒരു ആട്ടിടയന്‍ അവന്റെ ആടുകളെ എണ്ണിന്നോക്കുമ്പോള്‍ ഒരാടു നഷ്ടപെട്ടത് അറിഞ്ഞു "

അത്തരം വാക്കുകള്‍ അവന്റെ കേള്‍വിക്കാരെ അവരുടെ ലളിത ജീവിതത്തിലേക്ക് , അവരുടെ പഴമകളിലെ ഓര്‍മ്മകളിലേക്ക് നയിച്ചു.

ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാം ഉഴവക്കാരാണ്. മുന്തിരിതോപ്പുകളെ സ്നേഹിക്കുന്നവരും . നമ്മുടെ എല്ലാം  ഓര്‍മ്മകളിലെ മേച്ചില്‍ പുറങ്ങളില്‍ ഒരു ആട്ടിടയനും ആട്ടിന്‍ പറ്റവും വഴിതെറ്റിയ ആട്ടിന്‍ കുട്ടിയുമുണ്ട് .

അവിടെ കലപ്പയും, വീഞ്ഞ് നിര്‍മ്മാണശാലകളും, മെതിയിടങ്ങളും ഉണ്ട്  .

അവന്‍ നമ്മുടെ പ്രാഗ്ഭാവനകളെ അറിഞ്ഞു , നമ്മെ നിത്യമായി നെയ്തു കൊണ്ടിരിക്കുന്ന  തന്തുക്കളെയും .

ഗ്രീക്ക്  റോമന്‍ പ്രഭാഷകര്‍ അവരുടെ  കേള്‍വിക്കാരോട് ജീവിതത്തെ പറ്റി അവരുടെ മനസിനോടാണ്  സംസാരിച്ചത്  . നസരിയാക്കാരന്‍  ഹൃദയത്തില്‍ചേക്കേറിയ ഒരു  മോഹത്തോട് സംവദിച്ചു.

അവര്‍ നിങ്ങളെയോ എന്നെയോ ക്കാള്‍ കുറച്ചു  കൂടുതല്‍   വ്യക്തതയോടെ  മാത്രം ജീവിതത്തെ കണ്ടു . അവന്‍  ജീവിതത്തെ ദൈവീക പ്രകാശത്തില്‍ ദര്‍ശിച്ചു .

ഞാന്‍ പലപ്പോഴും കരുതി അവന്‍ ജനകൂട്ടത്തോട്  മേരു സമതലത്തോട് എന്നപോലെ ആണ് സംസാരിക്കുന്നത് എന്ന് .

അവന്റെ ഭാഷണത്തില്‍,  ആതന്‍സിലെയോ രോമായിലെയോ പ്രഭാഷകര്‍ക്ക വഴങ്ങാതിരുന്ന ഒരു പ്രഭാവം എപ്പോഴും  അനുഭവപെട്ടിരുന്നു 
  


Saturday, January 18, 2014


 53. പോംപേക്കാരന്‍ മാന്നുസ്  ഗ്രീക്കുകാരനോട് 

യഹൂദരുടെ ദൈവത്തെ പറ്റി

യഹൂദര്‍, അവരുടെ അയല്‍ക്കാര്‍ ആയ ഫിനീഷ്യരെയും, അറബികളെയും പോലെ തന്നെ അവരുടെ ദൈവങ്ങളെ ആകാശത്ത്  ഒരു മാത്ര വിശ്രമിക്കാന്‍ അനുവദിക്കില്ല .

അവര്‍ അവരുടെ ദൈവത്തെ പറ്റി സദാ ശ്രദ്ധാലുക്കളാണ്  മറ്റുള്ളവരുടെ ഭക്തിയെയും അനുഷ്ടാനങ്ങളെയും കുറിച്ച് അതീവ ജാഗരൂകരും

നമ്മള്‍ റോമക്കാര്‍ നമ്മുടെ ദൈവങ്ങള്‍ക്ക്  വെണ്ണക്കല്‍ മന്ദിരങ്ങള്‍ പണിയുമ്പോള്‍ അവര്‍ അവരുടെ ദൈവത്തിന്റെ പ്രകൃതിയെ കുറിച്ച് ചര്‍ച്ചചെയ്യും. നമ്മള്‍ ആനന്ദലഹരിയില്‍ ജൂപിറ്ററിന്റെ, ജൂനോവിന്റെ, മാര്‍സിന്റെ, വീനസിന്റെ മണ്ഡപങ്ങള്‍ക്ക് ചുറ്റും പാട്ട് പാടി നൃത്തം ചെയ്യമ്പോള്‍ ഇവര്‍ ഭക്ത്യാതിരേകത്താല്‍  ചാക്ക്തുണി ധരിച്ചു തലയില്‍ ഭസ്മം പൂശും .. അവര്‍ ജനിച്ച ദിവസത്തെ കുറിച്ച് പരിതപിക്ക പോലും ചെയ്യും .

യേശുവിനെ , ദൈവത്തെ ഒരു ആനന്ദ ഭാവമായി കണ്ട അവനെ , അവര്‍ പീഡിപ്പിച്ചു , പിന്നീട് കൊന്നു കളയുകയും ചെയ്തു .

ഇവര്‍ സന്തുഷ്ടനായ ഒരു ദൈവത്തില്‍ ഒരിക്കലും സന്തോഷിക്കില്ല . അവര്‍ അവരുടെ വേദനകളിലെ ദൈവത്തെ മാത്രം അറിയുന്നു .

അവന്റെ ആഹ്ലാദം അറിഞ്ഞ , അവന്റെ ചിരി കാതുകളില്‍ മുഴങ്ങിയതോര്‍ക്കേണ്ട അവന്റെ സുഹൃത്തുക്കളും ശിഷ്യരും പോലും, അവന്റെ പീഡാനുഭവത്തിന്റെ രൂപം മെനഞ്ഞു അതിനെ ആരാധിക്കുന്നു .

ആ ആരാധനയില്‍ അവര്‍  അവനിലേക്ക്‌  സ്വയം  ഉയര്‍ത്തുകയല്ല , അവനെ അവരിലേക്ക്‌  ഇകഴ്തുകയാണ്  .

എങ്കിലും ഞാന്‍ കരുതുന്നു, ഈ ചിന്തകന്‍ , സോക്രട്ടീസില്‍ നിന്നും വളരെ  വ്യതിരിക്തന്‍ അല്ലാത്ത  ഈ  യേശു , അവന്റെ ജനതയുടെ മേല്‍ ആധിപത്യം നേടും , ചിലപ്പോള്‍ മറ്റു ജനതകളുടെ മേലും .

കാരണം നമ്മളെല്ലാം വിഷാദികളും സന്ദേഹികളും ആയ ജീവികള്‍ തന്നെ . ഒരാള്‍ നമ്മോടു " നമുക്ക് ദൈവങ്ങള്‍ക്കൊപ്പം ആനന്ദിക്കാം ", എന്ന് പറയുമ്പോള്‍ നമ്മള്‍ അവനെ അനുസരിക്കുന്നു.. ഈ മനുഷ്യന്റെ വേദന ഒരു അനുഷ്ടാനം ആക്കി തീര്‍ക്കുന്നത് വിചിത്രം തന്നെ .

ഈ ജനം മറ്റൊരു അഡോണിസിനെ കണ്ടെത്തും , കാട്ടില്‍ വെച്ച് വധിക്കപെട്ട ഒരു ദേവനെ, എന്നിട്ട് അവന്റെ വധം ആഘോഷിക്കും . അവന്റെ  ആഹ്ലാദം അവരില്‍  നിറയാത്തതു  ഖേദകരം .

പക്ഷെ നമുക്കും ഏറ്റു പറയാം , ഒരു  റോമാക്കാരന്‍ ഒരു ഗ്രീക്ക് കാരനോട്.  ആതന്‍സിലെ തെരുവുകളില്‍  നാം  തന്നെ  സോക്രട്ടീസിന്റെ പൊട്ടിച്ചിരികള്‍ കേള്‍ക്കാറുണ്ടോ ?  ആ വിഷപാത്രത്തെ എന്നെങ്കിലും നാം  മറക്കാറുണ്ടോ, ദയോനിസാസിന്റെ രംഗശാലയില്‍  ഇരിക്കുമ്പോള്‍ എങ്കിലും ?

നമ്മുടെ പിതാക്കളും  തെരുവോരങ്ങളില്‍,  അവരുടെ കഷ്ടങ്ങള്‍ അയവിറക്കാന്‍ , നമ്മുടെ മഹത്തുക്കളുടെ ദയനീയാന്ത്യങ്ങളെ കുറിച്ചോര്‍ത്ത് സംതൃപ്തിയുടെ ഒരു  നിമിഷം ആസ്വദിക്കാന്‍ ഇന്നും  ഒന്നിക്കാറുണ്ടല്ലോ 

(ഖലീല്‍ ജിബ്രാന്‍ -- ജീസസ് ദി സണ്‍ ഓഫ് മാന്‍ )




36. ഒരു തത്വചിന്തകന്‍

സൌന്ദര്യ വിസ്മയങ്ങളെ കുറിച്ച് 


ഞങ്ങളോടൊപ്പം കഴിഞ്ഞപ്പോള്‍ അവന്‍ ഞങ്ങളെയും ഞങ്ങളുടെ ലോകത്തെയും വിസ്മയഭരിതമായ കണ്ണുകളാല്‍ വീക്ഷിച്ചു. അവന്റെ കണ്ണുകളില്‍ കാലം പാട കെട്ടിയിരുന്നില്ല . അവന്‍ കണ്ടതെല്ലാം അവന്റെ യൌവ്വനത്തിന്റെ പ്രകാശത്തില്‍ സ്പഷ്ടവും സ്പുടവും ആയിരുന്നു .

അവന്‍ സൌന്ദര്യത്തിന്റെ ആഴങ്ങള്‍ അറിഞ്ഞിരുന്നു എങ്കിലും അവന്‍ എന്നും അതിന്റെ ശാന്തിയിലും , തേജസ്സിലും ആശ്ചര്യം കൊണ്ടു. അവന്‍ ഭൂമിയെ ആദിമനുഷ്യന്‍ ആദ്യദിവസത്തെ  കണ്ടത് പോലെ കണ്ടു .

ചേതന മരവിച്ച നമ്മള്‍ പകല്‍ വെളിച്ചത്തിലും ഒന്നിനെയും കണ്ടറിയുന്നില്ല . ചെവി കൂര്‍പ്പിക്കുമ്പോഴും  ഒന്നും കേള്‍ക്കുന്നുമില്ല. കൈനീട്ടി ഏന്തുമ്പോഴും അസ്തമനത്തെ സ്പര്‍ശിക്കുന്നില്ല.  ഷാരോണിലെ പനിനീര്‍ പൂക്കളുടെ സുഗന്ധത്തിനു നമ്മള്‍ ദാഹിക്കുന്നുമില്ല .

ഇല്ല, നമ്മള്‍ രാജ്യമില്ലാത്ത രാജാക്കന്മാരെ മാനിക്കാറില്ല . കൈവിരലുകളാല്‍ അല്ലാതെ മീട്ടപെടുന്ന വിപഞ്ചികയുടെ സ്വരം കേള്‍ക്കാറില്ല. നമ്മുടെ ഒലീവ് തോട്ടത്തില്‍ ഓടി കളിക്കുന്ന കുഞ്ഞിനെ ഒരു ഒലീവ് തയ്യായി കാണാന്‍ നമുക്കാവില്ല . നമുക്ക് എല്ലാ വാക്കുകളും നാക്കുകൊണ്ടു ഉച്ചരിക്കണം അല്ലെങ്കില്‍ നമ്മള്‍ പരസ്പരം മൂകരും ബധിരരും എന്ന് കരുതും .

സത്യത്തില്‍ നമ്മള്‍ നോക്കുന്നു എങ്കിലും കാണുന്നില്ല , കാതോര്‍ക്കും എങ്കിലും കേള്‍ക്കുന്നില്ല . നമ്മള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എങ്കിലും രുചിക്കുന്നില്ല. യേശു നസരെനും നാമും തമ്മിലുള്ള അന്തരം അതാണ്‌ .

അവന്റെ ചേതനകള്‍ നിരന്തരം നവീകരിക്കപെട്ടു , അവനു ലോകം ഓരോ നിമിഷവും നൂതനമായിരുന്നു .

ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചല്‍ അവനു മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ രോദനമായിരുന്നു നമുക്കത്  വെറും    കൊഞ്ചല്‍ മാത്രം 

അവനു ഒരു പൂത്തുമ്പ വേര്  ദൈവത്തിനോടുള്ള അര്‍ത്ഥന നമുക്കോ അത്  ഒരു വെറും വേര് മാത്രം.


(ഖലീല്‍ ജിബ്രാന്‍, - ജീസസ് ദി സണ്‍ ഓഫ് മാന്‍ )

Monday, January 13, 2014

 18. ജോണ്‍ ദി ബാപ്ടിസ്റ്റ്

ജയിലില്‍ വെച്ച് അവന്റെ ശിഷ്യരോട്  പറഞ്ഞത്



ഞാന്‍ ഈ ദുര്‍ഗന്ധം ഉള്ള മടയില്‍ മിണ്ടാതിരിക്കാന്‍ പോകുന്നില്ല , യുദ്ധമുഖത്ത് യേശുവിന്റെ സ്വരം കേള്‍ക്കുമ്പോള്‍ . അവന്‍ സ്വതന്ത്രനായിരിക്കുമ്പോള്‍  എന്നെ ഇവിടെ  പിടിച്ചു വെക്കുന്നത്  , ബന്ധിതനാക്കുന്നത് അസംഭവ്യം. 

അവര്‍ പറയുന്നു അണലികള്‍ അവന്റെ അരയില്‍ ചുറ്റി വരിഞ്ഞിരിക്കുന്നു എന്ന്. എന്നാല്‍ ഞാന്‍ പറയും അണലികള്‍ അവന്റെ ശക്തിയെ ഉണര്‍ത്തും , അവന്‍ അവയെ അവന്റെ കാലുകൊണ്ട്‌ . ചതച്ചരക്കും 

അവന്റെ ഇടിമിന്നലിന്റെ നാദം മാത്രമാണ് ഞാന്‍ . ആദ്യം പ്രവചിച്ചത് ഞാനെങ്കിലും വചനവും വഴിയും അവനത്രെ .

പ്രതീക്ഷിക്കാതിരിക്കുംമ്പോഴാണു അവര്‍ എന്നെ പിടികൂടിയത്. ചിലപ്പോള്‍ അവര്‍ അവന്റെ മേലും കൈവേക്കുമായിരിക്കും . പക്ഷെ അവന്‍ അവന്റെ സന്ദേശം മുഴുവന്‍ അറിയിച്ചതിനു ശേഷം മാത്രം . അവന്‍ അവരെ പരാജയപെടുത്തും .

അവന്റെ രഥം അവര്‍ക്കുമേല്‍ ഉരുളും, അവന്റെ കുതിരകളുടെ കുളമ്പുകള്‍ അവരെ ചവിട്ടി മെതിക്കും , അവന്‍ വിജയിയാവും .

അവര്‍ കുന്തവും വാളുംകൊണ്ട്  അവനെ ആക്രമിക്കും, ആത്മാവിന്റെ ശക്തികൊണ്ട് അവന്‍ അവരെ നേരിടും .

അവന്റെ രക്തം ഭൂമിയില്‍ ഒഴുകും എന്നാല്‍ വേദനയും മുറിവും അവരാണ് അറിയുക. അവര്‍ അവരുടെതന്നെ കണ്ണുനീരില്‍ സ്നാനപെടും  അവരുടെ പാപങ്ങള്‍  അലിഞ്ഞു മായും വരെ .

അവരുടെ പട അവന്റെ നഗരങ്ങളുടെ നേര്‍ക്ക്‌ ഇരുമ്പ്  ദണ്ഡുകളുമായി പാഞ്ഞടുക്കും, എന്നാല്‍ വഴിമദ്ധ്യേ അവര്‍ ജോര്‍ദ്ദാന്‍ നദിയില്‍ മുങ്ങിപ്പോകും 

അവന്റെ മതിലുകളും ഗോപുരങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കും , അവന്റെ പടയാളികളുടെ പരിചകള്‍ സൂര്യനില്‍ കൂടുതല്‍ തിളങ്ങും .

അവര്‍ പറയുന്നു ഞങ്ങള്‍ കൂട്ടാളികള്‍ എന്ന്, ഞങ്ങളുടെ ഉദ്ദേശം ജനങ്ങളെ യാഹൂദിയ രാജ്യത്തെ ഭരണത്തിനെ എതിരെപ്രതിഷേധിക്കാന്‍  ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് .

ഞാന്‍ മറുപടി പറയുന്നു , എനിക്ക് വാക്കുകള്‍ക്ക് പകരം തീനാളങ്ങള്‍ തുപ്പാന്‍ കഴിയുമായിരുന്നെങ്കില്‍ : അവര്‍ ഈ അസമത്വത്തിന്റെ ചളികുണ്ടിനെ  അവര്‍ ഒരു രാജ്യം എന്ന് കരുതുന്നു എങ്കില്‍ , അത് നശിച്ചു നാമാവശേഷമാകട്ടെ. സോദോമിനെയും ഗോമോറയെയും പോലെ ഈ ജനവും ദൈവത്താല്‍ മറക്കപെടട്ടെ, ഈ ഭൂമി ഭാസ്മമാകട്ടെ .

ഈ കാരഗ്രഹത്തിന്റെ മതിലുകള്‍ക്കുള്ളില്‍ ഞാന്‍ യേശു നസറേന്റെ , കൂട്ടാളി തന്നെ, അവന്‍ എന്റെ എന്റെ പടയെ , കുതിരയേയും കാലാളിനെയും നയിക്കും . ഞാന്‍, ഒരു സേനാപതി എങ്കിലും , ഞാന്‍ അവന്റെ ചെരുപ്പിന്റെ വാര്‍ അഴിക്കുന്നതിനു പോലും യോഗ്യനല്ല .

അവനെ സമീപിക്കുവിന്‍ , എനെ വാക്കുകള്‍ അറിയിക്കുകയും ചെയ്യുവിന്‍ . എന്റെ നാമത്തില്‍ അവനോടു ആശ്വാസവും അനുഗ്രഹവും യാചിക്കുവിന്‍ .

എനിക്കിനി അധികനേരമില്ല. രാത്രി ഉണര്‍വിന്റെയും ഉണര്‍വിന്റെയും  ഇടയില്‍ ഈ ശരീരത്തിനുമേല്‍ സാവകാശം  പതിക്കുന്ന ഉറച്ച ചുവടുകള്‍ ഞാന്‍ അറിയുന്നു. കാതോര്‍ത്താല്‍  എനിക്ക് എന്റെ കല്ലറക്കുമുകളില്‍ പതിക്കുന്ന മഴയുടെ ശബ്ദവും  കേള്‍ക്കാം .

യേശുവിനു അടുത്തേക്ക് ചെന്നു . അവനോടു പറയുവിന്‍  ആത്മാവില്‍ നിഴലുകള്‍ നിറഞ്ഞൊഴിഞ്ഞ  കെദ്റോണിലെ ജോണ്‍ , ശവക്കുഴി വെട്ടുന്നവന്‍  അടുത്തുനില്‍ക്കുമ്പോള്‍ , ആരാച്ചാര്‍ സ്വന്തം വേതനത്തിന് വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ , അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്ന് 







 17. ലെബനണിലെ ആട്ടിടയന്‍ 


 ഒരു സാരോപദേശം 


വേനലിന്റെ അവസാനമെത്തിയിരുന്നു , അവനും മറ്റു മൂന്നുപേരും ആ വഴിയില്‍ കൂടി ആദ്യം നടന്നു വന്ന ദിവസം. വൈകുന്നേരമായിരുന്നു , അവന്‍ നടത്തം നിര്‍ത്തി മേച്ചില്‍ സ്ഥലത്തിന്റെ അറ്റത്തു നിന്നപ്പോള്‍ .

ഞാന്‍ എന്റെ ഓടക്കുഴല്‍ വായിച്ചു കൊണ്ടിരുന്നു. എന്റെ ആടുകള്‍ എനിക്ക് ചുറ്റും മേഞ്ഞു . 
അവന്‍ നിന്നപ്പോള്‍ ഞാന്‍ എണീറ്റ്‌  അവന്റെ അടുത്തേക്ക് ചെന്ന് അവനെ അഭിമുഖീകരിച്ചു നിന്ന് . 

അവന്‍ എന്നോട് ചോദിച്ചു, ' എലീജാ യുടെ കുഴിമാടം എവിടെ? അത് ഈ സ്ഥലത്തിനു അടുത്തെവിടെയോ അല്ലെ ?

ഞാന്‍ മറുപടി പറഞ്ഞു , " അത് അവിടെയാണ് , ശ്രീമന്‍ , ആ കല്ലുകള്‍ കൂടിക്കിടക്കുന്നതിനു അടിയില്‍ . ഇപ്പോഴും  വഴിയാത്രക്കാര്‍ കടന്നു  പോകുമ്പോള്‍  ഒരു കല്ലെടുത്ത്‌  ആ കൂനയില്‍ വെക്കും.

അവന്‍ നന്ദി പറഞ്ഞു മുന്നോട്ടു നടന്നു , അവന്റെ സുഹൃത്തുക്കളും അവന്റെ പുറകെ പോയി .

അതിനുശേഷം മൂന്നു ദിവസം കഴിഞ്ഞു മറ്റൊരു ഇടയന്‍ ഗനാലിയേല്‍ എന്നോട് പറഞ്ഞു , ആ വഴി പോയ ആ മനുഷ്യന്‍ യാഹൂദിയയിലെ  ഒരു പ്രവാചകന്‍ ആണെന്ന്. . പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. എങ്കിലും ഞാന്‍ ആ മനുഷ്യനെ പറ്റി വളരെ കാലം  ചിന്തിച്ചു .

വസന്തത്തില്‍ ജീസസ് ഒരിക്കല്‍ കൂടി ഈ മേച്ചില്‍ പുറത്തിലൂടെ പോയി, ഇപ്രാവശ്യം തനിയെ.

ഞാന്‍ അന്ന് ഓടക്കുഴല്‍ വായിച്ചില്ല, എന്റെ ഒരു ആടിനെ നഷ്ടപെട്ടതിന്റെ വിഷമത്താല്‍ എന്റെ ഹൃദയം കനംതൂങ്ങി ഇരുന്നു .

ഞാന്‍ അവന്റെ അടുത്തേക്ക് നടന്നു അവന്റെ മുന്നില്‍ മിണ്ടാതെ നിന്നു ഞാന്‍ ആശ്വാസം തേടുകയായിരുന്നു 

എന്റെ നേരെ നോക്കി അവന്‍ ചോദിച്ചു ,' ഇന്നെന്താണ് ഓടക്കുഴല്‍ വായിക്കാത്തത് , ഇന്ന് നിന്റെ കണ്‍കളില്‍ എന്തെ വിഷാദം നിറഞ്ഞിരിക്കുന്നു ?'

ഞാന്‍ മറുപടി പറഞ്ഞു , " എന്റെ ആട്ടിന്കൂട്ടത്തില്‍ നിന്നും ഒരാടിനെ നഷ്ടപ്പെട്ട്.  ഞാന്‍ അവളെ എല്ല്ലായിടത്തും തിരഞ്ഞു, കിട്ടിയില്ല . ഇനി എന്ത് ചെയ്യണം എന്നറിയില്ല ."

അവന്‍ ഒരു നിമിഷം നിശ്ശബ്ദനായി നിന്ന് . പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു, " അല്പസമയം ഇവിടെ കാത്തു നില്‍ക്കൂ,, ഞാന്‍ നിന്റെ ആടിനെ തേടിപിടിക്കാം'. എന്നിട്ട് അവന്‍ കുന്നില്‍ ചരിവിലൂടെ നടന്നു അപ്രത്യക്ഷനായി . 

ഒരു മണിക്കൂറിനു ശേഷം അവന്‍ തിരിച്ചു വന്നു എന്റെ ആട് അവന്റെ പുറകെ വരുന്നുണ്ടായിരുന്നു . അവന്‍ എന്റെ മുന്നില്‍ നിന്നപ്പോള്‍ ആട് അവന്റെ മുഖത്തേക്ക് നോക്കി ഞാന്‍ നോക്കുന്നത് പോലെ തന്നെ .പിന്നീട് ഞാന്‍ അവളെ ആഹ്ലാദപൂര്‍വ്വം കെട്ടിപിടിച്ചു.

അവന്‍ എന്റെ തോളില്‍ കൈവെച്ചു പറഞ്ഞു, "ഇന്ന് മുതല്‍ നീ ഈ ആടിനെ ആട്ടിന്‍പറ്റത്തിലെ മറ്റേതു ആടിനെക്കാളും അധികം സ്നേഹിക്കും , കാരണം അവള്‍ നിനക്ക് നഷ്ടപ്പെട്ട് വീണ്ടും ലഭിച്ചതാണ് .

ഞാന്‍ വീണ്ടും എന്റെ ആടിനെ സന്തോഷത്തോടെ കെട്ടിപിടിച്ചു അവള്‍ എന്നോട് ചേര്‍ന്ന് നിന്ന് ഞാനും  നിശ്ശബ്ദനായിരുന്നു 

പക്ഷെ ഞാന്‍  യേശുവിനോട് നന്ദി പറയാന്‍ മുഖമുയര്ത്തിയപ്പോഴേക്കും അവന്‍ നടന്നു ദൂരത്തെത്തിയിരുന്നു , എനിക്ക് പിന്തുടരാന്‍ ഉള്ള ധൈര്യവും വന്നില്ല . . 




മേരി മഗ്ദലന മുപ്പതു വര്‍ഷത്തിനു ശേഷം

ആത്മാവിന്റെ ഉയിര്‍ത്തെഴുന്നെല്പ്പിനെ കുറിച്ച് 



ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, യേശു  അവന്റെ മരണത്താല്‍ മരണത്തെ ജയിച്ചു, കല്ലറയില്‍ നിന്ന് ആത്മാവും ശക്തിയുമായി ഉയിര്‍ത്തു. അവന്‍ നമ്മുടെ ഏകാന്തതയില്‍ കൂട്ടായി, നമ്മുടെ കാമനകളിലെ അതിഥിയായി.

അവന്‍ ആ കല്ലിനു താഴെ ഉള്ള പാറയിടുക്കില്‍ കിടക്കുന്നില്ല

അവനെ സ്നേഹിക്കുന്ന ഞങ്ങള്‍, അവനെ , അവന്‍ കാഴ്ച തന്ന ഞങ്ങളുടെ കണ്ണുകൊണ്ട് കണ്ടു . ഞങ്ങള്‍ അവന്‍ അന്വേഷിക്കാന്‍ പഠിപ്പിച്ച ഈ കൈകള്‍ കൊണ്ട്  അവനെ സ്പര്‍ശിച്ചു.

അവനില്‍ വിശ്വസിക്കതിരിക്കുന്ന നിങ്ങളെ എനിക്ക് മനസ്സിലാക്കാം . ഞാനും നിങ്ങളില്‍ ഒരാളായിരുന്നു. നിങ്ങള്‍ അസംഖ്യര്‍ തന്നെ , എങ്കിലും നിങ്ങളുടെ എണ്ണം കുറഞ്ഞു  കൊണ്ടിരിക്കും.

വീണയിലും മുരളിയിലും ഉറങ്ങുന്ന സംഗീതത്തെ കാണാന്‍ നിങ്ങള്‍ അവയെ പൊളിച്ചു നോക്കുമോ?

ഫലങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് ഒരു മരം വെട്ടികളയുമോ ?

നിങ്ങള്‍ യേശുവിനെ ദ്വേഷിക്കുന്നത്   വടക്ക് രാജ്യത്തില്‍ നിന്നും വന്ന ആരോ അവനെ ദൈപുത്രന്‍ എന്ന് വിളിച്ചതിനാല്‍ എന്ന് . പക്ഷെ നിങ്ങള്‍ പരസ്പരം ദ്വേഷിക്കുന്നത് ഓരോരുത്തരും അടുത്തിരിക്കുന്നവനെ  സഹോദരന്‍ എന്ന് കാണാനാവാത്തവിധം സ്വയം  എത്രയോ അധികം ഉയര്‍ന്നവന്‍ എന്ന്  കരുതുന്നത് കൊണ്ട് .


നിങ്ങള്‍ അവനെ ദ്വേഷിക്കുന്നത്  ആരോ അവന്‍ കന്യക പ്രസവിച്ചവന്‍, പുരുഷനില്‍ നിന്നുണ്ടായവനല്ല  എന്ന് പറഞ്ഞതുകൊണ്ട് .

എന്നാല്‍ നിങ്ങള്‍ക്ക്  കന്യകമാരായി തന്നെ കല്ലറകളില്‍ അടക്കപെടുന്ന അമ്മമാരെയും, സ്വന്തം ദാഹത്താല്‍ ഞെരുങ്ങി  കല്ലറകളിലെക്ക്  വീണു  പോയ   പുരുഷന്മാരെയും അറിയില്ല .

  നിങ്ങള്‍ക്ക്  അറിയില്ല  ഈ ഭൂമിയെ സൂര്യന് വധുവായി കൊടുത്തതാണ് എന്ന് , നമ്മെ മലയിലെക്കും മരുഭൂമിയിലേക്കും അയക്കുന്നത് ഈ  ഭൂമി തന്നെ എന്നും .

അവനെ സ്നേഹിക്കുന്നവരും ദ്വേഷിക്കുന്നവരും തമ്മില്‍ ഒരു കടലകലം. അവനില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മിലും .

കാലം ആ കടലിനു പാലമാകുമ്പോള്‍ നിങ്ങള്‍ അറിയും ഞങ്ങളില്‍ ഉയിരായവന്‍ , അനശ്വരന്‍ എന്ന് . അവന്‍  ദൈവപുത്രന്‍ തന്നെ എന്ന് നമ്മള്‍ എല്ലാം ദൈവ പുത്രര്‍ എന്നപോലെ . അവന്‍ കന്യാപുത്രന്‍ എന്ന് , നമ്മള്‍ എല്ലാം നാഥനില്ലാത്ത ഭൂമിയുടെ മക്കള്‍  ആയി പിറന്ന പോലെ .

അവിശ്വാസികള്‍ക്ക്‌ ഭൂമി അവളുടെ മുലയുണ്ണനുള്ള വേരുകള്‍ നല്‍കുന്നില്ല ,  അവളുടെ ആകാശത്തിലെ മഞ്ഞു മോന്തി നിറയാന്‍ ഉയര്‍ന്നു പറക്കാനുള്ള ചിറകുകളും .


എങ്കിലും ഞാന്‍ അറിയുന്നതിനെ ഞാന്‍ അറിയുന്നു . അതെന്റെ പുണ്യം ..




 4. മേരി മഗ്ദലന 



യേശുവിനെ ആദ്യമായി കണ്ടതിനെ കുറിച്ച് 


ജൂണ്‍ മാസത്തിലായിരുന്നു ഞാന്‍ അവരെ ആദ്യമായി കണ്ടത്. ഞാന്‍ എന്റെ സഖിമാരോടോത്ത് പോകുമ്പോള്‍ അവന്‍ ഗോതമ്പ് വയലിലൂടെ നടക്കുകയായിരുന്നു , അവന്‍ തനിയെ .

അവന്റെ പദതാളം മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തമായിരുന്നു. അവന്റെ ശരീരചലനങ്ങളും ഇതുവരെ കാണാത്ത വിധത്തില്‍ഉള്ളതായി തോന്നി .

മനുഷ്യര്‍ ഭൂമിയില്‍ ചരിക്കുന്നത് അങ്ങനെ അല്ല . അവന്‍ ധൃതിയിലോ സാവധാനത്തിലോ നടന്നിരുന്നത് എന്നെനിക്കറിയില്ല.

എന്റെ സഖിമാര്‍ അവനെ ചൂണ്ടി അവര്‍ക്കിടയില്‍ നാണത്തോടെ അടക്കം പറഞ്ഞു . ഞാന്‍ നടത്തം ഒരു മാത്ര നിര്‍ത്തി അവനെ വണങ്ങാന്‍ കയ്യുയര്‍ത്തി.  പക്ഷെ അവര്‍ മുഖം തിരിക്കുകയോ എന്നെ നോക്കുകയോ ചെയ്തില്ല . ഞാന്‍ അവനെ വെറുത്തു . എന്നിലേക്ക്‌ തന്നെ ഉള്‍വലിഞ്ഞു. ഞാന്‍  മഞ്ഞിനടിയില്‍ പെട്ടതുപോലെ മരവിച്ചു, വിറച്ചു .

ആ രാത്രി  സ്വപ്നത്തില്‍ ഞാന്‍ അവനെ കണ്ടു. അവര്‍ പറഞ്ഞു ഞാന്‍ ഉറക്കത്തില്‍ നിലവിളിക്കുകയും , അസ്വസ്ഥയായി ഞെളിപിരികൊള്ളുകയും ചെയ്തു എന്ന് 

വീണ്ടും അവനെ കണ്ടത് ആഗസ്ത് മാസത്തിലായിരുന്നു , എന്റെ ജനലില്‍ കൂടെ . അവന്‍ എന്റെ പൂന്തോട്ടത്തിന്റെ അപ്പുറത്തുള്ള സൈപ്രസ് മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു . കല്ലില്‍ കൊത്തിവെച്ച ഒരു പ്രതിമപോലെ അവന്‍ നിശ്ചലനായിരുന്നു. അന്തിയോക്കിലെയും മറ്റു   വടക്ക് നാടുകളിലെ പട്ടണങ്ങളിലെയും പ്രതിമകളെപോലെ.

എന്റെ അടിമ, ഈജിപ്തുകാരി, എന്റെ അടുത്ത് വന്നു പറഞ്ഞു, ' ആ മനുഷ്യന്‍ വീണ്ടും വന്നിരിക്കുന്നു. നിന്റെ  പൂന്തോപ്പിന്റെ അപ്പുറത്തിരിക്കുന്നുണ്ട്.'

ഞാന്‍ അവനെ നോക്കി നിന്നു, എന്റെ ആത്മാവ് എന്നില്‍ തുടിച്ചുയര്‍ന്നു , അവന്‍ അത്രയ്ക്ക് സുന്ദരനായിരുന്നു .

അവന്റെ ഓരോ അവയവങ്ങളും പരസ്പരം സ്നേഹിച്ചു ഒന്നുചേര്‍ന്നപോലെ  അവന്റെ ശരീരം  പൂര്‍ണ്ണമായിരുന്നു .

പിന്നെ ഞാന്‍ ദമാസ്കസ് പട്ടു വസ്തങ്ങള്‍  അണിഞ്ഞു വീട്ടില്‍ നിന്നിറങ്ങി അവന്റെ അടുത്തേക്ക് നടന്നു .

എന്റെ എകാകിതയോ, അതോ അവനിലെ സുഗന്ധമോ എന്നെ അവനിലേക്ക്‌  ആകര്‍ഷിച്ചത് ?
എന്റെ കണ്ണുകളിലെ സൌന്ദര്യ ദാഹമോ, അതോ അവന്റെ മനോഹാരിതയോ  എന്റെ കണ്ണുകളില്‍ വെളിച്ചം നിറച്ചത് ?

ഇന്നും എനിക്കതറിയില്ല 

എന്റെ സുഗന്ധം പൂശിയ വസ്ത്രങ്ങളില്‍ ,  സ്വര്‍ണ്ണ പാദുകങ്ങളില്‍,-റോമാ സൈന്യനായകന്‍ തന്ന അതെ  സ്വര്‍ണ്ണപാദുകങ്ങളില്‍ - ഞാന്‍ അവന്റെ അടുത്തേക്ക് നടന്നു . അവനടുത്തെത്തി ഞാന്‍ പറഞ്ഞു ' അങ്ങേക്ക് സുപ്രഭാതം.'

അവന്‍ പറഞ്ഞു, 'മറിയം, നിനക്ക് സുപ്രഭാതം.'

അവന്‍ എന്റെ നേരെ നോക്കി, ഉറക്കമുണര്‍ന്ന അവന്റെ കണ്ണുകള്‍ എന്നെ ഇത് വരെ ആരും കാണാത്തത് പോലെ കണ്ടു . പെട്ടെന്ന് എനിക്ക് ഞാന്‍ നഗ്നയായത് പോലെ തോന്നി ഞാന്‍ നാണിച്ചു.

എങ്കിലും അവന്‍ പറഞ്ഞത് ഇത്രമാത്രം  ആയിരുന്നല്ലോ , 'നിനക്ക് സുപ്രഭാതം'

എന്നിട്ട് ഞാന്‍ അവനോടു പറഞ്ഞു , 'എന്റെ വീട്ടിലേക്കു വരില്ലേ?"

അവന്‍ പറഞ്ഞു, 'ഞാന്‍ നിന്റെ വീട്ടില്‍ തന്നെ അല്ലെ ?"

അന്ന് എനിക്കറിഞ്ഞില്ല അവന്‍  ഉദ്ദേശിച്ചത് എന്ത്  എന്ന് . പക്ഷെ ഇന്നെനിക്കറിയാം .

ഞാന്‍ ചോദിച്ചു, 'എനിക്കൊപ്പം അപ്പവും വീഞ്ഞും കഴിക്കില്ലേ ?"

അവന്‍ പറഞ്ഞു,  "തീര്‍ച്ചയായും മറിയം, പക്ഷെ ഇപ്പോഴല്ല."

ഇപ്പോഴല്ല, ഇപ്പോഴല്ല, അവന്‍ പറഞ്ഞു . അവന്റെ  സ്വരത്തില്‍ കടലൊച്ച കേട്ടു.  കാറ്റിന്റെയും മരങ്ങളുടെയും  ശബ്ദവും. അവന്‍ എന്നോടത് പറഞ്ഞപ്പോള്‍ ജീവന്‍ മരണത്തോട് മന്ത്രിക്കുകയായിരുന്നു .

കാരണം,  അറിയുക  സുഹൃത്തെ , ഞാന്‍ മരിച്ചവള്‍ ആയിരുന്നു. ആത്മാവിനെ പിരിഞ്ഞ സ്ത്രീയായിരുന്നു ഞാന്‍ . ഇന്ന് കാണുന്ന ഈ ജീവനില്‍ നിന്ന് അകന്നായിരുന്നു അന്ന് ഞാന്‍ ജീവിച്ചത്. ഞാന്‍ എല്ലാ പുരുഷന്മാരുടെതും ആയിരുന്നു ആരുടെതും അല്ലാതെ . അവര്‍ എന്നെ സ്വൈരിണി എന്ന് വിളിച്ചു , ഏഴു ചെകുത്താന്മാര്‍  ബാധിച്ചവള്‍ എന്നും . ഞാന്‍ ഒരേ സമയം ശപിക്കപെട്ടവളും, അസൂയാപാത്രവും ആയിരുന്നു 

എന്നാല്‍ അവന്റെ ബാലര്‍ക്ക ദൃഷ്ടികള്‍ എന്റെ കണ്ണില്‍ പതിച്ചപ്പോള്‍ എല്ലാ നിശാനക്ഷത്രങ്ങളും മങ്ങി പൊലിഞ്ഞു , മാഞ്ഞു, ഞാന്‍ മറിയമായി , മറിയം മാത്രം , പരിചിത വഴികള്‍  വെടിഞ്ഞ പുതിയ  സ്ഥലികള്‍  തേടുന്ന ഒരു സ്ത്രീ .

വീണ്ടും അവനോടു ഞാന്‍ പറഞ്ഞു , '' എനെ വീട്ടില്‍ വന്നു എന്നോടൊത്തു അപ്പവും വീഞ്ഞും കഴിക്കൂ.'

അവന്‍ ചോദിച്ചു, " എന്തിനാണ് നീ എന്നെ അതിഥിയാവാന്‍ ക്ഷണിക്കുന്നത്?"

ഞാന്‍ പറഞ്ഞു,  " എന്റെ വീട്ടിലേക്കു വരാന്‍ ഞാന്‍ നിന്നോട്  യാചിക്കുന്നു.'  അത്  എന്നിലെ  ഉയിരും ഉണ്മയും ,ഊഴിയും ആകാശവും അവനെ വിളിക്കുന്നതായിരുന്നു .

അപ്പോള്‍ അവന്‍ എന്നെ നോക്കി അവന്റെ കണ്ണിലെ പ്രഭാത വെളിച്ചം എന്നില്‍ പതിച്ചു, അവന്‍ പറഞ്ഞു, 'നിനക്ക് പല കാമുകരുണ്ട് , എന്നാല്‍  നിന്നെ സ്നേഹിക്കുന്നത്  ഞാന്‍ മാത്രം. മറ്റുള്ളവര്‍ നിന്റെ സാമീപ്യത്തില്‍ അവരെ തന്നെ സ്നേഹിക്കുന്നു . ഞാന്‍ നിന്നിലെ നിന്നെ സ്നേഹിക്കുന്നു . മറ്റു മനുഷ്യര്‍  നിന്നില്‍ നിന്റെ സൌന്ദര്യത്തെ , അവരുടെ പ്രായത്തിനു മുന്‍പേ തന്നെ മങ്ങിപോകുന്ന ആ സൌന്ദര്യത്തെ കാണുന്നു . എന്നാല്‍ ഞാന്‍ നിന്നില്‍ വാടാത്ത സൌന്ദര്യത്തെ കാണുന്നു , ജീവിത സായാഹ്നത്തില്‍ സ്വന്തം പ്രതിബിംബത്തെ കണ്ണാടിയില്‍ കാണുമ്പോള്‍ നിന്നില്‍ ഭീതി ജനിപ്പിക്കാത്ത, നിന്നെ അവഹേളിക്കാത്ത ആ സൌന്ദര്യത്തെ .

'ഞാന്‍ മാത്രം നിന്നിലെ കാഴ്ചകള്‍ക്കുമപ്പുറത്തുള്ളതിനെ  സ്നേഹിക്കുന്നു '

പിന്നീട് അവന്‍ താഴ്ന സ്വരത്തില്‍ മൊഴിഞ്ഞു, 'ഇപ്പോള്‍ പോകൂ. ഈ സൈപ്രസ് മരം നിന്റെതാണെങ്കില്‍ , ഇതിന്റെ തണലില്‍ ഞാനിരിക്കുന്നത് നിനക്ക് ഹിതമല്ലെങ്കില്‍ ഞാന്‍ പോയിക്കൊള്ളാം.

ഞാന്‍ കരഞ്ഞുകൊണ്ട്‌ അവനോട് പറഞ്ഞു , 'ഗുരോ, എന്റെ വീട്ടിലേക്കു വരിക, ഞാന്‍ അങ്ങേക്ക് വേണ്ടി സുഗന്ധങ്ങള്‍ പുകക്കാം, വെള്ളിതാലത്തില്‍ പാദപൂജയര്‍പ്പിക്കാം . നീ അജ്ഞാതന്‍ എങ്കിലും അജ്ഞാതന്‍ അല്ല . ഞാന്‍ അപേക്ഷിക്കുന്നു , വീട്ടിലേക്കു വരൂ.'

അപ്പോള്‍ അവന്‍ എണീറ്റ്‌ നിന്ന് എന്നെ നോക്കി . ഋതുക്കള്‍ വയലുകളെ എന്നപോലെ . ചിരിതൂകി. അവന്‍  വീണ്ടും പറഞ്ഞു, 'എല്ലാ മനുഷ്യരും നിന്നെ അവര്‍ക്ക് വേണ്ടി സ്നേഹിക്കുന്നു . ഞാന്‍ നിന്നെ നിനക്കായി സ്നേഹിക്കുന്നു.'

എന്നിട്ട് അവന്‍ നടന്നു മറഞ്ഞു ,

പക്ഷെ  വേറെ ഒരു മനുഷ്യരും അവന്‍ നടക്കുന്നത് പോലെ നടന്നു ഞാന്‍ കണ്ടിട്ടില്ല.  അത് എന്റെ പൂന്തോപ്പില്‍ ഉരുവായ ഒരു ശ്വാസം കിഴക്കോട്ടു നീങ്ങിയതായിരുന്നോ? അതോ സര്‍വ്വത്തെയും കടപുഴക്കുന്ന ഒരു കൊടുങ്കാറ്റായിരുന്നോ അത് ?

എനിക്കറിയില്ല . എങ്കിലും ആ ദിവസം അവന്റെ കണ്ണിലെ സൂര്യ ചൈതന്യം എന്നിലെ വ്യാളിയെ ഭസ്മമാക്കി, ഞാന്‍ ഒരു മനുഷ്യസ്ത്രീയായി. ഞാന്‍ മറിയം ആയി ,മഗ്ദലനയിലെ മറിയം . 



 5. ഫിലെമോന്‍ എന്ന ഗ്രീക്ക് വൈദ്യന്‍ 
യേശുവിനെ കുറിച്ച് 


ആ  നസ്റേന്‍ അവന്റെ ജനതയുടെ ഏറ്റവും  മികച്ച വൈദ്യനായിരുന്നു . മറ്റാര്‍ക്കും നമ്മുടെ ശരീരത്തെ പറ്റിയും,  അതിന്റെ ധാതുക്കളെയും  ഗുണങ്ങളെയും  പറ്റിയും അത്രയധികം അറിവില്ലായിരുന്നു .

ഈജിപ്തുകാര്‍ക്കും ഗ്രീക്കുകാര്‍ക്കും അറിവില്ലാതിരുന്ന രോഗങ്ങള്‍ ബാധിച്ചവരെപോലും അവന്‍ സുഖപെടുത്തി.  അവന്‍ മരിച്ചവരെ പോലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു  എന്ന്  പറയുന്നു അവര്‍ . സത്യമായാലും  അസത്യമായാലും അത്  അവന്റെ കഴിവിനു  തെളിവാണ് . കാരണം മഹത്കാര്യങ്ങള്‍  നിവര്ത്തിച്ചവരെമാത്രമാണല്ലോ  വാഴ്ത്തുന്നത് .

യേശു  രണ്ടു നദികളുടെ സമതലരാജ്യമായ  ഇന്ത്യ സന്ദര്‍ശിച്ചു എന്നും അവര്‍ പറയുന്നു . അവിടത്തെ മഹര്‍ഷികള്‍ നമ്മുടെ ശരീരത്തിലെ ഓരോ അണുവിലും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ അവനു വെളിവാക്കി എന്നും .

 ആ അറിവ്  അവനു കൊടുത്തത് ദൈവങ്ങള്‍ നേരിട്ട് തന്നെയും ആവാം , മഹര്‍ഷികളില്‍ കൂടെ ആയിരിക്കില്ല .യുഗങ്ങളായി മനുഷ്യര്‍ക്ക്‌ അജ്ഞാതമായിരുന്നതെല്ലാം ഒരു നിമിഷം കൊണ്ട് ഒരുവന് അറിവായി .  ഒരു അജ്ഞാനിയുടെ  ഹൃദയത്തെ സൂര്യദേവന്‍ തന്റെ  കരസ്പര്‍ശം കൊണ്ട്  ജ്ഞാനിയാക്കിയെക്കാം 

തിരിയന്‍ , തീബന്‍  ജനങ്ങള്‍ക്ക്‌ ജ്ഞാനത്തിന്റെ പല വാതിലുകളും തുറന്നിരുന്നു . ഈ മനുഷ്യനും ചില മുദ്രിതമായ വാതിലുകള്‍ തുറക്കപെട്ടു . അവന്‍  ശരീരമെന്ന ആത്മാവിന്റെ കോവിലില്‍ പ്രവേശിച്ചു . അവന്‍  അവിടെ നമ്മുടെ ജീവതന്തുക്കളെ ഹനിക്കുന്ന ദുഷ്ടാത്മാക്കളെ കണ്ടു.  ജീവനെ നൂല്ക്കുന്ന  ശിഷ്ടാത്മാക്കളെയും .

ഞാന്‍ കരുതുന്നു എതിര്‍പ്പിന്റെയും ചെറുത്തുനില്‍പ്പിന്റെയും ശക്തികൊണ്ടാണ് അവന്‍ രോഗികളെ സുഖപെടുത്തിയത്  എന്ന്  എങ്കിലും അത്  ഞങ്ങള്‍ വേദാന്തികള്‍ക്ക് അജ്ഞാതമായ വിധത്തിലായിരുന്നു . അവന്‍ ജ്വരത്തെ തന്റെ മഞ്ഞുപോലെ തണുത്ത സ്പര്‍ശത്താല്‍ വിസ്മയിപ്പിച്ചപ്പോള്‍  അത് പിന്‍വാങ്ങി . കൈകാലുകളിലെ മരവിച്ച   പേശികളെ    അവന്റെ ശാന്തത ആശ്ചര്യഭരിതരാക്കുകയും അവ അവനു വഴങ്ങി ശാന്തരാകുകയും ചെയ്തു .

ചുളിഞ്ഞ തൊലിക്കുള്ളിലെ  ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജീവസത്തയെ അവന്‍ തൊട്ടറിഞ്ഞു . പക്ഷെ അവന്റെ വിരലുകള്‍ ആ സത്തയെ എങ്ങിനെ തേടിപിടിച്ചു എന്നെനിക്കറിയില്ല .തുരുംമ്പിനകത്തെ  ഉരുക്കിന്റെ ശബ്ദം അവന്‍ അറിഞ്ഞു . പക്ഷെ അവന്‍ എങ്ങിനെ വാളിനെ സ്വതന്ത്രമാക്കി തിളക്കി എന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല . 

ചിലപ്പോള്‍ എനിക്ക് തോന്നും അവന്‍ സൂര്യന് കീഴിലുള്ള എല്ലാ ചരാചരങ്ങളുടെയും വേദനയുടെ ഞരക്കം കേട്ടിരുന്നു എന്നും , അവന്‍ അവയെ ഉയര്‍ത്തി അവയ്ക്ക് താങ്ങും തുണയുമായി എന്നും . അത്  അവന്റെ അറിവുകൊണ്ട്‌ മാത്രമല്ല അവര്‍ക്ക് , ഉയര്‍ന്നു പൂര്‍ണ്ണരാവാനുള്ള അവരുടെ തന്നെ  കഴിവിനെ അറിയിച്ചു കൊണ്ട് കൊണ്ടായിരുന്നു .

എങ്കിലും അവന്‍ സ്വയം അവനെ  ഒരു വൈദ്യന്‍ എന്ന ചുമതലയുളളവനായി കരുതിയില്ല. അവന്‍ ഈ രാജ്യത്തെ  മതത്തിലും രാഷ്ട്രീയത്തിലും സ്വയം മുഴുകി . എനിക്കതില്‍ ഖേദമുണ്ട് , കാരണം ഏറ്റവും പ്രധാനം ആരോഗ്യമുള്ള ശരീരം തന്നെ .

എന്നാല്‍ ഈ സിറിയക്കാര്‍, ഒരു രോഗം വരുമ്പോള്‍ ഒരു ഔഷധത്തെക്കാള്‍ ഒരു തര്‍ക്കത്തെ അന്വേഷിക്കുന്നു .

അവരുടെ  ഏറ്റവും ശ്രേഷ്ഠനായ് ഭിഷഗ്വരന്‍  ,  പൊതു സ്ഥലങ്ങളിലെ പ്രഭാഷകനാവാന്‍ നിശ്ചയിച്ചത്   ഖേദകരം  തന്നെ .



(ജീസസ് ദി സണ്‍ ഓഫ് മാന്‍ .. ഖലീല്‍ ജിബ്രാന്‍ )



 29 . ഗ്രീക്ക് കവി രുമനോസ് 

യേശു എന്ന കവിയെ കുറിച്ച് 

അവനൊരു കവിയായിരുന്നു .


അവന്‍ നമ്മുടെ കണ്ണുകള്‍ക്കായി കാണുകയും നമ്മുടെ ചെവികള്‍ക്കായി കേള്‍ക്കുകയും ചെയ്തു, നമ്മുടെ മൌനങ്ങള്‍ അവന്റെ ചുണ്ടില്‍ വാക്കുകളായി, നമുക്ക് സ്പര്‍ശിക്കാനാവത്തവയെ അവന്റെ വിരലുകള്‍ സ്പര്‍ശിച്ചു .

അവന്റെ ഹൃദയത്തില്‍ നിന്ന് അസംഖ്യം കിളികള്‍ തെക്കും വടക്കും ദിക്കുകളിലേക്ക് പാടി പറന്നുയര്‍ന്നു , മലയോരങ്ങളിലെ കുഞ്ഞു പൂക്കള്‍ അവന്റെ സ്വര്‍ഗത്തിലേക്കുള്ള വഴിയെ ഒരു മാത്ര തടഞ്ഞുനിര്‍ത്തി.

പലപ്പോഴും പുല്‍നാമ്പുകളെ തഴുകാന്‍ അവന്‍ കുനിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ഹൃദയത്തില്‍ അവന്റെ സ്വരം ഞാന്‍ കേട്ടൂ "കുഞ്ഞു ചെടികളെ, ബെസാനിലെ ഓക്കുമരങ്ങളെയും, ലെബനനിലെ ദേവതാരുക്കളെയും  പോലെ നിങ്ങളും എന്റെ രാജ്യത്ത് എന്നോടൊപ്പം വസിക്കും ".

എല്ലാ സുന്ദര വസ്തുക്കളെയും അവന്‍ സ്നേഹിച്ചു , കുഞ്ഞുങ്ങളുടെ നാണം തിളങ്ങുന്ന മുഖങ്ങളെയും , തെക്കുനിന്നു വന്ന മൂരും, കുന്തിരിക്കവും എല്ലാം 

അവനു  കരുണയാല്‍ നല്‍കപെട്ട ഒരു മാതളത്തെ , ഒരു കോപ്പ വീഞ്ഞിനെ അവന്‍ ഇഷ്ടത്തോടെ സ്വീകരിച്ചു  , അത് നല്‍കിയത് സത്രത്തിലെ അപരിചിതാണോ ധനികനായ ആതിഥേയനോ എന്നത് കാര്യമാക്കാതെ തന്നെ .

അവന്‍ ബദാം പൂക്കളെ സ്നേഹിച്ചു .അവന്‍ അവയെ പെറുക്കിയെടുത്തു ആ  ദളങ്ങളില്‍ മുഖമമര്‍ത്തുന്നത്  ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ലോകത്തിലെ എല്ലാ മരങ്ങളെയും പ്രണയത്താല്‍ തന്നോട് ചേര്‍ത്ത് പിടിക്കുന്ന പോലെ .

അവന്‍ സാഗരത്തെയും , വിഹായസ്സിനെയും അറിഞ്ഞു . അവന്‍ ഈ വെളിച്ചമല്ലാതെ മറ്റൊരു പ്രകാശം സ്പുരിക്കുന്ന മുത്തുകളെ കുറിച്ച് പറഞ്ഞു , നമ്മുടെ ആകാശത്തിനും അപ്പുറത്തുള്ള നക്ഷത്രങ്ങളെക്കുറിച്ചും .

അവന്‍ പര്‍വതങ്ങളെ പരുന്തുകള്‍ക്ക് അറിയാവുന്നത്ര അറിഞ്ഞു , താഴ്വാരങ്ങളെ അരുവികളെയും ഉറവകളേയും പോലെയും .  അവന്റെ മൌനത്തില്‍ ഒരു മരുഭൂമി തിളങ്ങി  അവന്റെ ഭാഷണത്തില്‍ ഒരു പൂന്തോപ്പുലഞ്ഞു.

അതെ , അവന്‍ ഹൃദയം ആകാശങ്ങളിലെ വള്ളികുടിലില്‍ സൂക്ഷിച്ച ഒരു കവിയായിരുന്നു ,  അവന്റെ ഗീതങ്ങള്‍ നമ്മുടെ കേള്‍വിക്കായിരുന്നപ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് കൂടി ഉള്ളതായിരുന്നു .എന്നും നിത്യ ജീവനും സമയം  പ്രഭാതവും ആയിരിക്കുന്ന ഒരു ലോകത്തെ മനുഷ്യരുടെ കേള്‍വിക്ക് കൂടി .

ഒരിക്കല്‍ ഞാന്‍ എന്നെയും ഒരു കവിയായി നിനച്ചിരുന്നു  , പക്ഷെ,  ഞാന്‍ അന്ന് ബെഥാനിയില്‍ അവന്റെ മുന്നില്‍ നിന്നപ്പോള്‍ ഒരു  ഏകതാര ഏന്തിയവന്‍ എല്ലാ വാദ്യോപകരണങ്ങളിലും വിദഗ്ദനായ ഒരുവന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍  എങ്ങിനെ എന്നറിഞ്ഞു .കാരണം അവന്റെ വാക്കുകളില്‍ ഇടിമുഴക്കത്തിന്റെ ചിരിയും , വര്‍ഷത്തിന്റെ കണ്ണീരും , തരുക്കളുടെ, കാറ്റിലെ  ആനന്ദ നൃത്തവും നിറഞ്ഞിരുന്നു .

എന്റെ വീണക്കു ഒറ്റകമ്പിമാത്രം എന്നറിഞ്ഞത് മുതല്‍ , എന്റെ സ്വരം ഇന്നലെയുടെ ഓര്‍മ്മകളെയോ , നാളെയുടെ പ്രത്യാശകളെയോ ഇഴചേര്‍ക്കാന്‍ അശക്തമെന്നറിഞ്ഞു  ഞാന്‍ എന്റെ വീണയെ താഴെ വെച്ച് മൌനമായിരിക്കുന്നു . എന്നാല്‍ എന്നും സന്ധ്യക്ക്‌ ഞാന്‍ ചെവിയോര്‍ക്കും എല്ലാ കവികളുടെയും ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ .